റാഞ്ചി: കോവിഡ് നിയമം ലംഘിച്ച ബിജെപി നേതാവിന് ഝാർഖണ്ഡിൽ നിർബന്ധിത ക്വാറൻറീൻ. ബിജെപി എംപി സാക്ഷി മഹാരാജനാണ് ക്വാറൻറീനിൽ പ്രവേശിച്ചത്. യുപിയിലെ ഉന്നാവിൽ നിന്നും ഝാർഖണ്ഡിലെ ഗിരിധീഹിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു സാക്ഷി മഹാരാജ്.
പരിപാടി കഴിഞ്ഞ് ധൻബാദ് വഴി ഡൽഹിയിലേക്ക് ട്രെയിനിൽ മടങ്ങാനിരുന്ന മഹാരാജിനെ വഴിമധ്യേ ജില്ല ഭരണാധികാരികൾ തടഞ്ഞ് ക്വാറൻറീനിൽ വിടുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ് നിയമം. മഹാരാജ് സന്ദർശിച്ച ശാന്തി ഭവൻ ആശ്രമത്തിലാണ് 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടത്.
സന്ദർശനത്തെ പറ്റി സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടില്ലാത്തതിനാലാണ് 14 ദിവസം ക്വാറൻറീനിൽ പ്രവേശിപ്പിച്ചതെന്ന് ഡെപ്യൂട്ടി കമീഷണർ രാഹുൽ കുമാർ സിൻഹ പറഞ്ഞു.
മുൻകൂറായി അറിയിച്ച് മാതാവിനെ കാണാനായി എത്തിയതായിരുന്നു താനെന്നും 14 ദിവസത്തെ ക്വാറൻറീനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ താൻ ഝാർഖണ്ഡ് സന്ദർശിക്കാൻ എത്തില്ലായിരുന്നുവെന്നും മഹാരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് മഹാരാജ് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates