ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ പുതിയ ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മുകുൾ വാസ്നിക്ക്, മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്ക് സാധ്യതയുള്ളതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുകുൾ വാസ്നിക്കിന്‍റെ പേരാണ് മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാന്നും സൂചനകളുണ്ട്.
സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുകുള്‍ വാസ്നിക്കിന് അനുകൂല നിലപാട് സ്വീകരിച്ചു എന്നാണ് സൂചന. മുകുൾ വാസ്നിക്കിനും മല്ലികാർജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമേ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.
നാളെ പ്രവര്‍ത്തക സമിതിക്ക് മുന്നോടിയായി നടക്കുന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിലും സമവായ ചര്‍ച്ച ഉണ്ടാകും. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പിസിസി അധ്യക്ഷന്മാരുടെയും, എഐസിസി ഭാരവാഹികളുടെയും, എംപിമാരുടെയും നിലപാട് കൂടി യോഗത്തില്‍ ചോദിച്ചറിയും. പ്രവർത്തക സമിതി വിശാല യോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ.
രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിയായതിനാല്‍ അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചില്ല. അധ്യക്ഷനു പുറമെ ഉപാധ്യക്ഷൻമാരെയും നാളെ നടക്കുന്ന പ്രവർത്തക സമിതി തീരുമാനിക്കും.
മുതിർന്ന നേതാക്കൾക്കും യുവ നേതാക്കൾക്കും ഒരുപോലെ സ്വീകാര്യനാണ് മുകുൾ വാസ്നിക്. 59കാരനായ മുകുള്‍ വാസ്നിക്, മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയും തൊഴിൽ മന്ത്രിയുമായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates