ഗിരിരാജ് സിങ് ബെഗുസരായില്‍ നിന്നുതന്നെ മത്സരിക്കും ; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അമിത് ഷാ 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍  രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായ ബിഹാറിലെ ബെഗുസരായില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് തന്നെ മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
ഗിരിരാജ് സിങ് ബെഗുസരായില്‍ നിന്നുതന്നെ മത്സരിക്കും ; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അമിത് ഷാ 
Updated on
1 min read

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍  രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായ ബിഹാറിലെ ബെഗുസരായില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് തന്നെ മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഗിരിരാജ് സിങ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്നും അമിത് ഷാ പറഞ്ഞു. 

തന്റെ മുന്‍ മണ്ഡലമായ നവാഡയില്‍ തന്നെ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗിരിരാജ് സിങ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തുകയും ബെഗുസരായില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു ഗിരിരാജ് സിങ് കഴിഞ്ഞദിവസം വരെ പ്രതികരിച്ചിരുന്നത്. തന്റെ മണ്ഡലം മാറ്റാനുള്ള നീക്കത്തിന് എതിരെ രൂക്ഷമായാണ് ഗിരിരാജ് സിങ് പ്രതികരിച്ചത്. ചര്‍ച്ച നടത്താനെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അടക്കമുള്ള നേതാക്കളോട് നവാഡ തന്നെ തനിക്ക് വേണമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗിരിരാജ് സിങ് ബെഗുസരായില്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് അമിത് ഷായുടെ വാക്കുകള്‍ പുറത്തുവന്നത്.  

ബെഗുസരായില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറാണ് ഗിരിരാജ് സിങിന്റെ മുഖ്യ എതിരാളി.കഴിഞ്ഞ തവണ വിജയിച്ച സീറ്റ് നിലനിര്‍ത്താന്‍ കനയ്യയുടെ അതേ സമുദായക്കാരനായ ഗിരിരാജ് സിങിനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. ഭൂമിഹാര്‍ വിഭാഗക്കാരാണ് രണ്ടുപേരും. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ മുസ് ലിം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് ആര്‍ജെഡി തീരുമാനിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com