ചെന്നൈ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അമ്മയും രണ്ടു കുട്ടികളും മരിച്ചു. തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ റായന്നൂരിലെ മുത്തുലക്ഷ്മി (29), രക്ഷിത് (നാല്), ദീക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. വീട്ടിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്.
ഞായറാഴ്ച രാത്രി ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സമീപത്തെ സോഫയ്ക്ക് തീപിടിക്കുകയും തുടർന്ന് വീട്ടിലെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാർ കതക് തകർത്ത് വീടിനുള്ളിൽ കടന്നെങ്കിലും മുത്തുലക്ഷ്മി മരിച്ചിരുന്നു. കുട്ടികൾ കരൂർ ജില്ലാ ആശുപത്രിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.
മൊബൈൽ ഫോണിൽ പൂർണമായി ചാർജ് കയറിയതിനുശേഷവും സ്വിച്ച് ഓണായിത്തന്നെ കിടന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. മുത്തുലക്ഷ്മിയുടെ ഭർത്താവ് ബാലകൃഷ്ണൻ മാസങ്ങളോളമായി ഇവരോടൊപ്പമില്ലെന്ന് പരിസരവാസികൾ പറഞ്ഞു. മുത്തുലക്ഷ്മിയുടെ അമ്മയും അച്ഛനും ഇവരോടൊപ്പം താമസിച്ചിരുന്നു.
എന്നാൽ, ലോക്ഡൗണിനെ തുടർന്ന് മാതാപിതാക്കൾ അവരുടെ സ്വന്തം വീട്ടിലേക്ക് പോയി. എതാനും ആഴ്ചകളായി മുത്തുലക്ഷ്മിയും കുട്ടികളും മാത്രമാണിവിടെ താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates