ചിദംബരത്തിന്റെ നിർദേശ പ്രകാരം കാർത്തിയ്ക്ക് ഏഴുലക്ഷം ഡോളർ നൽകിയെന്ന് മുഖർജി ദമ്പതികൾ ; ചിദംബരവും കുടുങ്ങിയേക്കും
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിയെയും മൊഴി. ഐഎൻഎക്സ് മീഡിയ ലിമിറ്റഡിന്റെ ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരാണ് ചിദംബരത്തിനെതിരെ മൊഴി നൽകിയിട്ടുള്ളത്. സെക്ഷൻ 164 പ്രകാരം മജിസ്ട്രേട്ട് മുമ്പാകെ ഇന്ദ്രാണി മുഖർജി നൽകിയത്. പിതാവ് പി. ചിദംബരത്തിന്റെ നിർദേശപ്രകാരം ഏഴുലക്ഷം ഡോളർ കാർത്തിക്ക് കൊടുത്തിട്ടുണ്ടെന്നാണ് മൊഴി നൽകിയത്. ടെലിവിഷൻ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അംഗീകാരം കിട്ടിയതിന് പ്രതിഫലമായിരുന്നു ആ പണം.
കാർത്തി കുറെക്കാലം നിയന്ത്രിച്ചിരുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, മറ്റൊരു ബിനാമി സ്ഥാപനമായ നോർത്ത് സ്റ്റാർ സോഫ്റ്റ്വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ വഴിയാണ് പണം കൈമാറിയത്. ഐഎൻഎക്സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് 2007ൽ ആദായനികുതി വകുപ്പ് ചില തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്നാണ് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി തേടി ധനമന്ത്രി ചിദംബരത്തെ നോർത്ത് ബ്ലോക്ക് ഒാഫിസിലെത്തി കണ്ടത്. പ്രത്യുപകാരമായി മകൻ കാർത്തിയുടെ ബിസിനസിൽ ചില സഹായങ്ങളൊക്കെ വേണമെന്ന് ചിദംബരം ആവശ്യപ്പെട്ടുവെന്ന് മുഖർജി ദമ്പതികൾ വ്യക്തമാക്കി.
തുടർന്ന് ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് കാർത്തിയെ കണ്ടു. 10 ലക്ഷം ഡോളറാണ് കാർത്തി ചോദിച്ചത്. തുടർന്ന് കാർത്തിയുടെ നിയന്ത്രണത്തിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കമ്പനിയിലേക്ക് 9.96 ലഷം രൂപ ഐഎൻഎക്സ് മീഡിയ നൽകി. 2008 ജൂലൈ 15ന് ചെക്ക് മുഖാന്തരമായിരുന്നു ഇത്. മാനേജ്മന്റ് കൺസൾട്ടൻസിക്ക് വേണ്ടിയെന്നാണ് ഇൻവോയ്സിൽ കാണിച്ചിരിക്കുന്നതെന്നും ഇരുവരും മൊഴി നൽകിയിരുന്നു.
ടെലിവിഷൻ കമ്പനിയായ ഐഎൻഎക്സ് മീഡിയ കാർത്തിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പണം കൈമാറിയതിന്റെ നാല് ഇൻവോയ്സുകൾ തെളിവായി കണ്ടെടുത്തിട്ടുണ്ടെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചു. അടുത്തിടെ നടന്ന റെയ്ഡിലാണ് അവ കണ്ടെടുത്തത്. മൊത്തം ഏഴു ലക്ഷം ഡോളറിന്റേതാണ് ഇവയെന്നും സിബിഐ അറിയിച്ചു. അഴിമതിപ്പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകൾ ക്ലോസ്ചെയ്യാനാണ് അടിക്കടി വിദേശയാത്ര നടത്തിയതെന്നും കാർത്തിക്ക് ബന്ധമുള്ള കമ്പനികൾക്ക് പണം ലഭിച്ചതിന് തെളിവായി ഇൻവോയ്സുകളും ഇരുനൂറോളം ഇ‐മെയിലുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും സിബിഐ കോടതിയെ ധരിപ്പിച്ചു.
മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ പീറ്റർ-ഇന്ദ്രാണി ദമ്പതികൾ ഇപ്പോൾ ജയിലിലാണ്. എന്നാൽ, ജയിൽശിക്ഷ അനുഭവിക്കുന്നവരുടെ മൊഴി അടിസ്ഥാനപ്പെടുത്തുന്നതിനെ കാർത്തിയുടെ അഭിഭാഷകർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്സ് അഴിമതി കേസുകൾ സിബിഐക്ക് പുറമെ, എൻഫോഴ്സ്മെന്റും അന്വേഷിച്ചുവരികയാണ്. കേസിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തെ അ‍്ചു ദിവസം ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

