ജഡ്ജി നിയമനത്തില്‍ കേന്ദ്ര ഇടപെടലിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് ചെലമേശ്വര്‍ ; സുപ്രീംകോടതിയിലെ സഹ ജഡ്ജിമാര്‍ക്ക് കത്ത് നല്‍കി

കര്‍ണാടക ഹൈക്കോടതിയിലെ പി കൃഷ്ണ ഭട്ടിന്റെ നിയമനം വൈകുന്നതിനെ കത്തില്‍ ചോദ്യം ചെയ്യുന്നു. 
ജഡ്ജി നിയമനത്തില്‍ കേന്ദ്ര ഇടപെടലിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് ചെലമേശ്വര്‍ ; സുപ്രീംകോടതിയിലെ സഹ ജഡ്ജിമാര്‍ക്ക് കത്ത് നല്‍കി
Updated on
1 min read

ന്യൂഡല്‍ഹി : ജഡ്ജി നിയമനത്തില്‍ കേന്ദ്ര ഇടപെടലിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത്. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് ചെലമേശ്വര്‍ കത്ത് നല്‍കി. കര്‍ണാടക ഹൈക്കോടതിയിലെ പി കൃഷ്ണ ഭട്ടിന്റെ നിയമനം വൈകുന്നതിനെ കത്തില്‍ ചോദ്യം ചെയ്യുന്നു. 

മുതിര്‍ന്ന ജില്ലാ സെഷന്‍സ് ജഡ്ജിയായ കൃഷ്ണ ഭട്ടിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിന് കൊളീജിയം നിര്‍ദേശം നല്‍കിയിരുന്നു.കേന്ദ്രസര്‍ക്കാര്‍ ഇത് മടക്കിയതിനെ തുടര്‍ന്ന് കൊളീജിയം വീണ്ടും ശുപാര്‍ശ നല്‍കി.ഇതിനിടെ അദ്ദേഹത്തിനെതിരെ മുമ്പ് ഉയര്‍ന്ന ആരോപണത്തില്‍ കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് മഹേശ്വരി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

വനിതാ ജുഡീഷ്യല്‍ ഓഫീസറുമായി ബന്ധപ്പെട്ട ആരോപണം നേരത്തെ വിശദമായി അന്വേഷിച്ച് ജസ്റ്റിസ് ഭട്ടിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര നിയമമന്ത്രാലയം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിക്കെതിരെ  വീണ്ടും അന്വേഷണം ആരംഭിച്ചത്. 

എന്നാല്‍ കഴിഞ്ഞ ആഴ്ച ജസ്റ്റിസ് ചെലമേശ്വര്‍ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഭട്ടിനെതിരെയ പുനരന്വേഷണം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അവസാനിപ്പിക്കുകയായിരുന്നു. വ്യക്തമായ കാരണമില്ലാതെ, കൃഷ്ണഭട്ടിന്റെ സ്ഥാനക്കയറ്റത്തെ മോദി സര്‍ക്കാര്‍ തടയുകയാണെന്ന് കത്തില്‍ ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ഉചിതമല്ലെന്നും ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കുമെന്നും ജഡ്ജിമാര്‍ക്കയച്ച കത്തില്‍ ചെലമേശ്വര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com