ജനസംഖ്യ കണക്കെടുപ്പില്‍ രേഖകള്‍ വേണ്ട; ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ പൂര്‍ണ വിശ്വാസമെന്ന് കേന്ദ്രസര്‍ക്കാര്‍

ദേശീയ ജനസംഖ്യ പട്ടിക പരിഷ്‌കരിക്കുന്നതിന് ബയോ മെട്രിക് വിവരങ്ങളോ മറ്റു തിരിച്ചറിയല്‍ രേഖകളോ നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ജനസംഖ്യ കണക്കെടുപ്പില്‍ രേഖകള്‍ വേണ്ട; ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ പൂര്‍ണ വിശ്വാസമെന്ന് കേന്ദ്രസര്‍ക്കാര്‍
Updated on
1 min read

ന്യൂഡല്‍ഹി:  ദേശീയ ജനസംഖ്യ കണക്കെടുപ്പില്‍ രേഖകള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ജനസംഖ്യ പട്ടിക പരിഷ്‌കരിക്കുന്നതിന് ബയോ മെട്രിക് വിവരങ്ങളോ മറ്റു തിരിച്ചറിയല്‍ രേഖകളോ നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ അംഗീകാരം നല്‍കിയത് ഉള്‍പ്പെടെയുളള മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന വേളയിലാണ് പ്രകാശ് ജാവഡേക്കര്‍ ഇക്കാര്യം പറഞ്ഞത്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ തോറുമുളള കണക്കെടുപ്പില്‍ രേഖകള്‍ ഒന്നും നല്‍കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. ബയോ മെട്രിക് വിവരങ്ങള്‍ പോലും നല്‍കേണ്ടതില്ല. ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ മാത്രം നല്‍കിയാല്‍ മതി. മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ കൈമാറാമെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ല. എല്ലാം സംസ്ഥാനങ്ങളും എന്‍പിആറും സെന്‍സെസും അംഗീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.8500 കോടി രൂപ ചെലവു വരുന്ന ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്നതിനുളള നടപടികള്‍ ആരംഭിക്കും. രാജ്യത്ത് സ്ഥിരമായി താമസിക്കുന്ന ജനങ്ങളുടെ കണക്കെടുപ്പാണ് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആറുമാസ കാലയളവില്‍ തുടര്‍ച്ചയായി ഒരു പ്രദേശത്ത് താമസിക്കുന്നവരെയാണ് സ്ഥലവാസിയായി പരിഗണിക്കുക. അടുത്ത ആറുമാസമോ അതില്‍ കൂടുതല്‍ കാലമോ ഒരു പ്രദേശത്ത് താമസിക്കാന്‍ ഉദ്ദേശിക്കുന്നവരെയും ഈ ഗണത്തില്‍പ്പെടുത്തും.

2010ലെ ഡേറ്റയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ അടിസ്ഥാനം. 2011ലെ സെന്‍സെസിന്റെ ഭാഗമായുളള വീടുകളുടെ പട്ടികയും ഇതിനായി ഉപയോഗിക്കും. 2015ല്‍ വീടുകള്‍ തോറും സര്‍വ്വേ നടത്തി ഈ ഡേറ്റ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഡിജിറ്റല്‍വത്കരണവും പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിന്റെ പരിഷ്‌കരണമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഇതിന്റെ ഒപ്പം 2021ലെ സെന്‍സെസിന്റെ ഭാഗമായി വീടുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതിനുളള നടപടികളും ആരംഭിക്കും. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവിലാണ് ഇതിനാവശ്യമായ ഡേറ്റ സമാഹരണം നടക്കുക. വീടുകള്‍ തോറും സര്‍വ്വേ നടത്തിയാണ് ഡേറ്റ സമാഹരിക്കുക. അസം ഒഴികെയുളള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിലില്‍ നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക തലം മുതല്‍ ദേശീയ തലം വരെ നീണ്ടുനില്‍ക്കുന്നതാണ്  ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കുന്ന നടപടി. 1955ലെ പൗരത്വ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com