

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേ,ണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസ് ലോയയുടെ മരണത്തിൽ നാലു ജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി വിലയിരുത്തി. നാലു ജഡ്ജിമാർക്കൊപ്പമാണ്, സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജസ്റ്റിസ് ലോയ നാഗ്പൂരിൽ താമസിച്ചത്. ലോയയുടെ മരണത്തിൽ ഇവർ നൽകിയ മൊഴിയെ സംശയിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ ബി.എസ് ലോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജികൾ തള്ളിയ കോടതി, ഗൂഡലക്ഷ്യങ്ങളുള്ള ഇത്തരം ഹർജികൾ നിരുത്സാഹപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. ഹർജിക്കാർ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിച്ചു. ചില അഭിഭാഷകരെ പേരെടുത്ത് പറഞ്ഞ കോടതി, ഇവർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കാമെങ്കിലും തൽക്കാലം അതിന് മുതിരുന്നില്ലെന്നും കോടതി പറഞ്ഞു.
2014 ഡിസംബര്‍ ഒന്നിനായിരുന്നു ജസ്റ്റിസ് ലോയയുടെ മരണം. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയായിരുന്നു ലോയ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസ് അട്ടിമറിക്കാന്‍ ലോയയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ലോയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദംകേട്ടത് ജസ്റ്റിസ് ലോയ ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates