മുംബൈ: സിബിഐ കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി എച്ച് ലോയയെ റേഡിയോ ആക്ടീവ് കണങ്ങളടങ്ങിയ വിഷം ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സതീഷ് ഉക് ക്രിമിനല്‍ റിട്ട് ഹര്‍ജി നല്‍കി. ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അഭിഭാഷകരായ ശ്രീകാന്ത് ഖണ്ഡാല്‍കറും, പ്രകാശ് താംബെയും ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടും മുമ്പ് തന്നോട് ലോയയുടെ മരണ കാരണം വെളിപ്പെടുത്തിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ലോയ കേസിലെ പ്രധാന സാക്ഷിയാണ് സതീഷ് ഉക്.
ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാനായിരുന്ന രത്തന്‍ കുമാര്‍ സിന്‍ഹയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. 2015 മാര്‍ച്ചില്‍ അമിത്ഷായുടെ മൂന്ന് ദിവസത്തെ നാഗ്പൂര്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു ഇത്. ഈ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്തതായും ഹര്‍ജിക്കാരന്‍ പറയുന്നു.
ലോയയ്ക്ക് തന്നോട് സംസാരിക്കാനുണ്ടെന്ന് ഖണ്ഡാല്‍ക്കര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹവുമായി വീഡിയോ കോള്‍ നടത്തിയിരുന്നുവെന്നും സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫട്‌നാവിസില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് ലോയ വെളിപ്പെടുത്തിയിരുന്നതായും ഉക് വെളിപ്പെടുത്തി.
സൊഹ്‌റാബുദ്ദീന്‍ കേസിലെ പ്രധാന പ്രതിയായി അമിത് ഷായുടെ പേര് വരുന്ന വിധിയുടെ കരട് രൂപം ലോയ തയ്യാറാക്കിയിരുന്നുവെന്നും ഖണ്ഡാല്‍ക്കറുമായി ഇത് അദ്ദേഹം പങ്കുവച്ചിരുന്നതായും ഹര്‍ജിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദുരൂഹ സാഹചര്യത്തില്‍ കോടതി പരിസരത്ത് നിന്നും മൃതദേഹം കണ്ടെടുക്കുന്നതിന് മുമ്പ് ഖണ്ഡല്‍ക്കറെ രണ്ട് ദിവസത്തോളം കാണാതെയായിരുന്നുവെന്നും ഉക് പറയുന്നു.
ജസ്റ്റിസ് ലോയയുടെയും ഖണ്ഡാല്‍ക്കറുടെയും മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് കാണിച്ച് മുന്‍പും ഉക് കോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകനായിരുന്ന പ്രകാശ് തോംബ്രെയും ദുരൂഹ സാഹചര്യത്തില്‍ നാഗ്പൂരില്‍ നിന്നും ബംഗലുരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് കൊല്ലപ്പെട്ടതെന്നും ഉക് ചൂണ്ടിക്കാട്ടുന്നു.
നാഗ്പൂരിലെ ഓഫീസിന് നേരെ ജൂണ്‍മാസം ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇരുമ്പ് കമ്പികളും ഭാരമേറിയ പൈപ്പുകളും ഓഫീസിന് മേല്‍ അക്രമികള്‍ കൊണ്ടിട്ടുവെന്നും നേരത്തേ ഓഫീസില്‍ നിന്ന് ഇറങ്ങിയതിനാല്‍ ജീവന്‍ തിരികെ കിട്ടിയതാണെന്നും ഉക് കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തിലേക്ക് വെളിച്ചം വീശുന്ന രേഖകള്‍ കോടതി സൂക്ഷിക്കണമെന്നും തന്റെ ജീവന് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates