ജോലി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടി, പണം വീണ്ടെടുക്കാന്‍ ഹാക്കറെ സമീപിച്ചു, ഡാര്‍ക്ക് നെറ്റില്‍ പ്രണയംനടിച്ച് 'ലൂസി' 12 ലക്ഷം കബളിപ്പിച്ചു; പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ വീടുവിട്ടിറങ്ങി; 34കാരന്റെ ദുരന്തകഥ

ത്യസ്ത സംഭവങ്ങളിലായി രണ്ടു തവണ സൈബര്‍ കുറ്റകൃതൃത്തിന് ഇരയായി ഐടി പ്രൊഫഷണല്‍
ജോലി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടി, പണം വീണ്ടെടുക്കാന്‍ ഹാക്കറെ സമീപിച്ചു, ഡാര്‍ക്ക് നെറ്റില്‍ പ്രണയംനടിച്ച് 'ലൂസി' 12 ലക്ഷം കബളിപ്പിച്ചു; പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ വീടുവിട്ടിറങ്ങി; 34കാരന്റെ ദുരന്തകഥ
Updated on
1 min read

ബംഗളൂരു: വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു തവണ സൈബര്‍ കുറ്റകൃതൃത്തിന് ഇരയായി ഐടി പ്രൊഫഷണല്‍. ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി 34 കാരനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു. ഇത് വീണ്ടെടുക്കാന്‍ ഹാക്കറെ സമീപിച്ച ഐടി പ്രൊഫഷണലിന് അവിടെ നിന്നും തിരിച്ചടി നേരിട്ടു. പ്രണയം നടിച്ച് 12 ലക്ഷം രൂപ ഹാക്കറും തട്ടിയെടുത്തെന്നാണ് പരാതി. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് വിശ്വസിച്ച് ഭാര്യ വിവാഹമോചനം ഫയല്‍ ചെയ്തതായും പൊലീസ് പറയുന്നു.

ബംഗളൂരുവിലെ മഗധി റോഡിലാണ് സംഭവം. കഴിഞ്ഞ മൂന്നുമാസത്തിനിടെയാണ് സാമ്പത്തികവും കുടുംബപരവുമായ തിരിച്ചടികള്‍ 34 കാരനായ മോഹന്‍ റാവുവിന് നേരിടേണ്ടി വന്നത്. ദുബായിലെ എന്‍ജിനീയറിങ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു എന്ന് പറഞ്ഞ് വന്ന ഓണ്‍ലൈന്‍ കോളാണ് മോഹന്‍ റാവുവിന്റെ ജീവിതം മാറ്റിമറിച്ചത്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്നുളള കോളായിരുന്നു അത്. ദുബായില്‍ എന്‍ജിനീയറിങ് ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടതായി റിക്രൂട്ട്‌മെന്റ് ഏജന്‍സി മോഹന്‍ റാവുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

ദുബായില്‍ വീടും മറ്റും സൗകര്യങ്ങളും ഒരുക്കുന്നതിനായി 25 ലക്ഷം രൂപ റിക്രൂട്ട്‌മെന്റ് ഏജന്‍സി ആവശ്യപ്പെട്ടു. ദുബായില്‍ ഉയര്‍ന്ന ശമ്പളം സ്വപ്‌നം കണ്ട 34കാരന്‍ വായ്പയെടുത്ത് ആവശ്യപ്പെട്ട പണം നല്‍കി. പണം നല്‍കി രണ്ടുദിവസത്തിന് ശേഷം റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ പോര്‍ട്ടല്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞിട്ടും റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് പ്രതികരണം ഒന്നും ലഭിക്കാതെ വന്നതോടെ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മോഹന്‍ മനസിലാക്കി. തുടര്‍ന്ന് പൊലീസിനെ സമീപിക്കുന്നതിന് പകരം ഹാക്കറെ സമീപിച്ചതാണ് വീണ്ടും ലക്ഷങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

ഡാര്‍ക്ക് നെറ്റില്‍ ഹാക്കറെ തെരഞ്ഞ മോഹന്‍ റാവു ലൂസി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയുമായി ആശയവിനിമം ആരംഭിച്ചു. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്. 25 ലക്ഷം രൂപ വീണ്ടെടുക്കുന്നതിന് സഹായിക്കാമെന്ന് ഹാക്കര്‍ 34കാരന് ഉറപ്പുനല്‍കി. ഇതില്‍ വിശ്വസിച്ച മോഹന്‍ റാവു ഹാക്കറുമായി അടുത്തു. പ്രണയം നടിച്ച് കൂടുതല്‍ അടുത്ത് ഇടപഴകാന്‍ തുടങ്ങിയ ഹാക്കര്‍ 25 ലക്ഷം രൂപ ഉടന്‍ വീണ്ടെടുക്കാന്‍ 12 ലക്ഷം അടിയന്തരമായി തരപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു. 

ലൂസിയുടെ വാക്കില്‍ വിശ്വസിച്ച മോഹന്‍ തന്റെ പേരിലുളള വീടുകളില്‍ ഒന്ന് വിറ്റ് പണം നല്‍കി. ഇക്കാര്യങ്ങളെല്ലാം ഭാര്യയില്‍ നിന്ന് മറച്ചുവച്ചു. എന്നാല്‍ യാദൃച്ഛികമായി ലൂസിയുമായുളള ചാറ്റ് മെസേജുകള്‍ മോഹന്റെ ഭാര്യ കാണാന്‍ ഇടയായി. ഇതോടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറുമാസമുളള മകളെയും എടുത്ത് ഭാര്യ വീട് വിട്ടിറങ്ങിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ജനുവരി 17ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com