ട്രാക്കിന്റെ മധ്യത്തില്‍ രണ്ടുവയസുകാരന്‍, സഡന്‍ ബ്രേക്കിട്ടു; ട്രെയിന്‍ നിന്നത് കുഞ്ഞിനെയും കടന്ന്, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

കുട്ടി ട്രെയിനിന്റെ അടിയില്‍ നില്‍ക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്
ട്രാക്കിന്റെ മധ്യത്തില്‍ രണ്ടുവയസുകാരന്‍, സഡന്‍ ബ്രേക്കിട്ടു; ട്രെയിന്‍ നിന്നത് കുഞ്ഞിനെയും കടന്ന്, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)
Updated on
1 min read

ഫരീദാബാദ്: ആ നിമിഷങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ട്രെയിന്‍ ലോക്കോ പൈലറ്റിന്റെയും അസിസ്റ്റന്റിന്റെയും ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറുന്നില്ല. ഓടി കൊണ്ടിരിക്കുന്ന ട്രെയിനിന്റെ അടിയില്‍ നിന്ന് രണ്ടു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കിന്റെ മധ്യത്തില്‍ കുട്ടി നില്‍ക്കുന്നത് കണ്ട് ട്രെയിന്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയെങ്കിലും, കുട്ടിയെയും  കടന്നുപോയ ശേഷമാണ് ട്രെയിന്‍ നിന്നത്. ട്രെയിനിന്റെ അടിയില്‍പ്പെട്ട് കുട്ടിക്ക് അപായം സംഭവിച്ചു കാണും എന്ന് കരുതിയ ലോക്കോ പൈലറ്റിനെയും അസിസ്റ്റന്റിനെയും അമ്പരപ്പിക്കുന്നതാണ് പിന്നിട് ഉണ്ടായ കാഴ്ച. കുട്ടി ട്രെയിനിന്റെ അടിയില്‍ നില്‍ക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഹരിയാനയില്‍ ഫരീദാബാദിലാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന്റെ അടിയിലാണ് രണ്ടു വയസുകാരന്‍ കുടുങ്ങിയത്. ട്രാക്കിന്റെ മധ്യത്തില്‍ കുട്ടി നില്‍ക്കുന്നതാണ് ലോക്കോ പൈലറ്റ് ദീവാന്‍ സിങ്ങും അസിസ്റ്റന്റ് അതുല്‍ അനന്ദും കണ്ടത്. കുട്ടിയെ രക്ഷിക്കാനായി ഉടന്‍ തന്നെ സഡന്‍ ബ്രേക്കിട്ടു. എന്നാല്‍ കുട്ടിയെ കടന്നുപോയ ശേഷമാണ് ട്രെയിന്‍ നിന്നതെന്ന് ലോക്കോ പൈലറ്റ് പറയുന്നു. ഒരു നിമിഷം നടുങ്ങിയ പോയ ഇരുവരും ഉടന്‍ തന്നെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി. കുട്ടി കരഞ്ഞുകൊണ്ട് ട്രെയിനിന്റെ അടിയില്‍ നില്‍ക്കുന്നതാണ് ഇരുവരും കണ്ടത്. ഇത് ഇരുവരെയും അമ്പരപ്പിച്ചു.

തൊട്ടടുത്തുളള സ്റ്റേഷനില്‍ 14 വയസുളള  സഹോദരനൊപ്പം കളിച്ചു കൊണ്ടുനില്‍ക്കുകയായിരുന്നു രണ്ടു വയസുകാരന്‍ . ഈ സമയത്ത് 14കാരന്‍ കുട്ടിയെ അവിടെ വിട്ടിട്ട് മാറി നിന്നതാകാം അപകടത്തിന് കാരണമെന്ന്് ആഗ്ര ഡിവിഷന്റെ കോമേഴ്‌സ്യല്‍ മാനേജര്‍ എസ് കെ ശ്രീവാസ്തവ പറയുന്നു.

കുട്ടി അപകടത്തില്‍പ്പെടുന്നതിന്റെ 19 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ട്രെയിന്‍ നിര്‍ത്തുന്നതും അടിയില്‍പ്പെട്ട കുട്ടി കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്. മൂത്ത സഹോദരനെ ലോക്കോപൈലറ്റ് പിടികൂടി. കുട്ടിയെ അമ്മയുടെ കൈയില്‍ ഏല്‍പ്പിച്ചു. കുട്ടിക്ക് പരിക്കുകള്‍ ഒന്നുമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com