ട്രാക്ടറുകളുമായി കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍; എത്തിയിരിക്കുന്നത് കുടുംബസമേതം; രോഷം ആളുന്നു (വീഡിയോ)

പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ട്രാക്ടറുകളുമായി റെയില്‍വെ പാളങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍
ട്രാക്ടറുകളുമായി കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍; എത്തിയിരിക്കുന്നത് കുടുംബസമേതം; രോഷം ആളുന്നു (വീഡിയോ)
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ട്രാക്ടറുകളുമായി റെയില്‍വെ പാളങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. വിവിധ കര്‍ഷ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയായ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയാണ് മൂന്ന് ദിവസത്തെ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. 

നാളെ സംസ്ഥാന വ്യാപക ബന്ദിനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം കാരണം ഫിറോസ്പൂര്‍ റെയില്‍വെ ഡിവിഷന്‍ പതിനാല് ട്രെയിനുകള്‍ റദ്ദാക്കി. 

അമൃത്സറിന് സമീപത്തെ ഗ്രാമങ്ങളില്‍ നിന്ന് കര്‍ഷകര്‍ കുട്ടികളും പ്രായമായവരുമുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും കൂട്ടിയാണ് റെയില്‍വെ ട്രാക്കുകളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. 

കര്‍ഷകരോട് ഒരുതരത്തിലുള്ള ചര്‍ച്ചയും നടത്താതെയാണ് കാര്‍ഷിക ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതെന്ന് സമരക്കാര്‍ പറഞ്ഞു. പത്തുവര്‍ഷമെടുത്താലും സമരം തുടരുമെന്നും ബില്ല് നടപ്പാക്കാന്‍ സമ്മതിപ്പിക്കില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഹരിയാനയിലും മഹാരാഷ്ട്രയിലും ബിഹാറിലും കര്‍ഷകര്‍ തെരുവിലാണ.് കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം, സമരങ്ങളെ നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കിയിരിക്കുന്നത്. അമൃത്സറില്‍ സെപ്റ്റംബര്‍ 27വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

സംസ്ഥാനത്തേക്കുള്ള മുഴുവന്‍ വഴികളും അടച്ചാണ് ഹരിയാന സര്‍ക്കാര്‍ സമരക്കാരെ പ്രതിരോധിക്കുന്നത്. പഞ്ചാബില്‍ നിന്ന് ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ ഹരിയാന പൊലീസ് അതിര്‍ത്തിയില്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com