തട്ടിക്കൊണ്ടുപോയത് വേറെ ദമ്പതികളെ ; ബിജെപി എംഎല്‍എയുടെ മകള്‍ക്കും ഭര്‍ത്താവിനും കോടതി മുറിയില്‍ അഭിഭാഷകരുടെ മര്‍ദനം ; 'കിഡ്‌നാപ്പ്' നാടകത്തില്‍ ട്വിസ്റ്റ്

പിതാവായ ബിജെപി എംഎല്‍എയുടെ പക്കല്‍ നിന്നും ഭീഷണിയുണ്ടെന്ന് സാക്ഷി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു
തട്ടിക്കൊണ്ടുപോയത് വേറെ ദമ്പതികളെ ; ബിജെപി എംഎല്‍എയുടെ മകള്‍ക്കും ഭര്‍ത്താവിനും കോടതി മുറിയില്‍ അഭിഭാഷകരുടെ മര്‍ദനം ; 'കിഡ്‌നാപ്പ്' നാടകത്തില്‍ ട്വിസ്റ്റ്
Updated on
1 min read

അലഹാബാദ് : കോടതി വളപ്പില്‍ നിന്നും നവദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. അക്രമികള്‍ തട്ടിക്കൊണ്ടുപോയത് യുപിയിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയെയും ഭര്‍ത്താവ് അജിതേഷ് കുമാറിനെയുമല്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സാക്ഷിയെയും അജിതേഷിനെയും അലഹാബാദ് ഹൈക്കോടതി വളപ്പില്‍ വെച്ച് തോക്കുചൂണ്ടി അക്രമികള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോര്‍ട്ട്. 

ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട സാക്ഷി, പിതാവും ബിജെപി എംഎല്‍എയുമായ രാജേഷ് മിശ്രയുടെ എതിര്‍പ്പ് വകവെക്കാതെ, ജൂലൈ നാലിനാണ് ദളിതനായ അജിതേഷിനെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് പിതാവായ ബിജെപി എംഎല്‍എയുടെ പക്കല്‍ നിന്നും ഭീഷണിയുണ്ടെന്ന് സാക്ഷി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പിതാവില്‍ നിന്നും സുരക്ഷ തേടി കോടതിയില്‍ എത്തിയതായിരുന്നു ഇരുവരും. 

കേസില്‍ കോടതിയില്‍ വാദം കഴിഞ്ഞ് പുറത്തിറങ്ങിയ നവദമ്പതികളെ കോടതിയിലെ അഭിഭാഷകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. നവദമ്പതികള്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ ഉത്തരവിട്ടതിന് പിന്നാലെയാണ് കോടതിമുറിയില്‍ വെച്ചുതന്നെ ഇവര്‍ ആക്രമിക്കപ്പെടുന്നത്. 

അതേസമയം കോടതി വളപ്പില്‍ വെച്ച് തട്ടിക്കൊണ്ടുപോയ ദമ്പതികളെ പൊലീസ് പീന്നീട് കണ്ടെത്തി. ഇവരെ ഫത്തേപ്പൂര്‍ ജില്ലയില്‍ നിന്നാണ് കണ്ടെത്തിയതെന്ന് അലഹാബാദ് പൊലീസ് സൂപ്രണ്ട് അതുല്‍ ശര്‍മ്മ പറഞ്ഞു. സംഭവിച്ചതെന്തെന്ന് അറിയാന്‍ ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com