തൂത്തുക്കുടി പ്ലാന്റിന്റെ വിപുലീകരണത്തിനു ഹൈക്കോടതി സ്റ്റേ; വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം

തൂത്തുക്കുടി പ്ലാന്റിന്റെ വിപുലീകരണത്തിനു ഹൈക്കോടതി സ്റ്റേ; വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം

പ്ലാന്റിനെതിരായ പ്രക്ഷോഭത്തിനെതിരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 11 പേര്‍ മരിച്ചതിനു തൊട്ടുപിന്നാലെയാണ് കോടതി വിധി
Published on

മധുരൈ: തൂത്തുക്കുടിയിലെ വിവാദ ചെമ്പു ഫാക്ടറിയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞു. പ്ലാന്റിനെതിരായ പ്രക്ഷോഭത്തിനെതിരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 11 പേര്‍ മരിച്ചതിനു തൊട്ടുപിന്നാലെയാണ് കോടതി വിധി.

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റില്‍ പുതിയ സ്‌മെല്‍റ്റര്‍ സ്ഥാപിക്കുന്നതു സ്റ്റേ ചെയ്തുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിലവിലെ പ്ലാന്റിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് വിപുലീകരണത്തിന് കമ്പനി നീക്കം നടത്തിയത്. രണ്ടാമത്തെ യൂണിറ്റിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി കമ്പനിക്കു നിര്‍ദേശം നല്‍കി. ഇവിടെ ജനങ്ങളില്‍നിന്നു തെളിവെടുപ്പു നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ സമര്‍ക്കാര്‍ക്കെതിരായ വെടിവയ്പില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് വിശദീകരണം ആരാഞ്ഞിരിക്കുന്നത്.

വെടിവയ്പിനെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് റിട്ട. ജഡ്ജി അന്വേഷിക്കുമെന്നാണ് പ്രഖ്യാപനം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com