

കൊൽക്കൊത്ത : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം പ്രാവർത്തികമാക്കുക ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന മഹാറാലിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ക്ഷണത്തിന് പിണറായി വിജയൻ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും മമത പറഞ്ഞു. പ്രതിപക്ഷ പാർട്ടി നേതാക്കളെ അണിനിരത്തി ഈ മാസം 19 ന് മഹാറാലി നടത്താനാണ് തീരുമാനം.
അതിനിടെ മമതയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി മഹാറാലിയിൽ നിന്നും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും വിട്ടുനിൽക്കും. പകരം കോണ്‍ഗ്രസിന്റെ ലോക്സഭാ നേതാവ് മല്ലികാർജുൻ ഖാർഗെയായിരിക്കും പരിപാടിയിൽ പങ്കെടുക്കുക. മമതയൊടൊപ്പം സോണിയയും രാഹുലും വേദി പങ്കിടുന്നതിൽ ബംഗാളിലെ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഇത് പരിഗണിച്ചാണ് ഇരുവരും പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് സൂചന.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും റാലിക്ക് എത്തില്ലെന്ന് തൃണമൂൽ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിഎസ്പി അധ്യക്ഷ മായാവതിയും റാലിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം മുൻപ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർ റാലിയിൽ പങ്കെടുക്കുമെന്ന് മമത അറിയിച്ചു. ബിജെപി എംപിയും നടനുമായ ശത്രുഘ്നൻ സിൻഹയും റാലിക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates