തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാമോ ? ; ജ്യോത്സ്യന്മാരെ വെല്ലുവിളിച്ച് യുക്തിവാദികള്‍

ഫലം ശരിയായി പ്രവചിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ഇന്ത്യന്‍ യുക്തിവാദി അസോസിയേഷന്‍
തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാമോ ? ; ജ്യോത്സ്യന്മാരെ വെല്ലുവിളിച്ച് യുക്തിവാദികള്‍
Updated on
1 min read

മംഗളൂരു : ഈ മാസം 23 ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ്. അതിനു മുമ്പേ ആ ഫലം പ്രവചിക്കാന്‍ ജ്യോതിഷികളെയും ഭാവി പ്രവചിക്കുന്നവരെയും വെല്ലുവിളിച്ച് ഇന്ത്യന്‍ യുക്തിവാദി അസോസിയേഷന്‍. ഫലം ശരിയായി പ്രവചിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നരേന്ദ്ര നായക് അറിയിച്ചു. 

അസോസിയേഷന്‍ ഒരു ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. അതുപ്രകാരമാണ് പ്രവചനം നടത്തേണ്ടത്. ഇന്ത്യയില്‍ നിന്ന് ആര്‍ക്കുവേണമെങ്കിലും ഫലം പ്രവചിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാന സ്ഥാനാര്‍ത്ഥികള്‍ നേടുന്ന വോട്ട്, പ്രധാനപാര്‍ട്ടികള്‍ നേടുന്ന സീറ്റുകളുടെ എണ്ണം തുടങ്ങിയവ ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നു. കേവല ഭൂരിപക്ഷം നേടി ഏത് പാര്‍ട്ടി അധികാരത്തില്‍ വരും, അവര്‍ എത്ര സീറ്റുകളില്‍ വിജയിക്കും എന്നതാണ് ആദ്യ ചോദ്യം. സീറ്റുകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വരെ മാറ്റം വന്നാലും പ്രവചിക്കുന്നവരെ വിജയിയായി അംഗീകരിക്കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ്, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ജെഡിയു, ബിജെഡി, ഡിഎംകെ, ടിആര്‍എസ്, സിപിഎം പാര്‍ട്ടികള്‍ നേടുന്ന സീറ്റുകളുടെ കൃത്യമായ എണ്ണം എത്ര എന്നതാണ് രണ്ടാമത്തെ ചോദ്യം. 

രാഹുല്‍ഗാന്ധി ( വയനാട്), നരേന്ദ്രമോദി (വാരാണസി) ദേവഗൗഡ( തുംകൂര്‍) സ്മൃതി ഇറാനി (അമേഠി) ശത്രുഘ്‌നന്‍ സിന്‍ഹ(പട്‌ന സാഹിബ്) കനയ്യകുമാര്‍ (ബഗുസരായ്) കാര്‍ത്തി ചിദംബരം (ശിവഗംഗ)പ്രജ്ഞാ സിംഗ്( ഭോപ്പാല്‍) മിഥുന്‍ റൈ (മംഗളൂരു) എന്നിവര്‍ എത്ര വോട്ടുകള്‍ നേടുമെന്നാണ് മൂന്നാമത്തെ ചോദ്യം. 

വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചുശതമാനം വരെ തെറ്റുവന്നാലും അസോസിയേഷന്‍ അംഗീകരിക്കും. പ്രവചനങ്ങള്‍ 22 ന് മുമ്പ് നരേന്ദ്രനായക്, 1391220/2, വിഠോബ ടെമ്പിള്‍ രോഡ്, മംഗളൂരു-575001 എന്ന വിലാസത്തില്‍ അയക്കണമെന്ന് യുക്തിവാദി അസോസിയേഷന്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com