ബെംഗളൂരു: കോവിഡ് 19നെ ചെറുക്കാൻ ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ തൊഴിലും ശമ്പളവും ഇല്ലാതെ പട്ടിണിയിലായ നാട്ടുകാരെ സഹായിക്കാന്‍ സ്ഥലം വിറ്റ് സഹോദരങ്ങള്‍. 25 ലക്ഷം രൂപയ്ക്ക് സ്ഥലം വിറ്റാണ് ഇവർ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളുമെത്തിക്കുന്നത്. കര്‍ണാടക കോളാര്‍ ജില്ലയിലെ താജാമ്മുല്‍ പാഷയും മുസമ്മില്‍ പാഷയുമാണ് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്.
കോളാറിലുള്ള ദിവസവേതനക്കാരായ തൊഴിലാളികളും കുടുംബങ്ങളും കഷ്ടപ്പെടുന്നത് കണ്ടാണ് ഇവർ പണം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തി. സുഹൃത്താണ് ഇവരുടെ സ്ഥലം വാങ്ങിയത്. കരാര്‍ ബോണ്ടില്‍ ഒപ്പിട്ടുനല്‍കി സ്ഥലകൈമാറ്റം നടത്തുകയായിരുന്നു. രജിസ്ട്രാര്‍ ഓഫീസ് തുറന്നാല്‍ ഉടന്‍ മറ്റുനടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഇവർ പറഞ്ഞു.
അവശ്യവസ്തുക്കള്‍ വിതരണം ചെയ്തതിന് പുറമേ ഭക്ഷണം നല്‍കുന്നതിനായി വീടിന് തൊട്ടടുത്തായി ടെന്റ് കെട്ടി സമൂഹ അടുക്കളയും ആരംഭിച്ചു.
മാതാപിതാക്കള്‍ വളരെ നേരത്തെ മരിച്ച താജാമ്മുലും മുസമ്മിലും മുത്തശ്ശിയുടെ തണലിലാണ് വളർന്നത്. ദാരിദ്യത്തിൽ വളര്‍ന്ന തങ്ങളെ വിവിധ സമുദായങ്ങളിലും മതത്തിലും ഉള്ളവര്‍ സഹായിച്ചതുകൊണ്ടാണ് മുന്നോട്ടുപോകാന്‍ സാധിച്ചതെന്നും മതം നോക്കാതെയാണ് അവര്‍ സഹായഹസ്തം നീട്ടിയതെന്നും ഇവർ പറയുന്നു. വാഴകൃഷിയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമാണ് ഇവരുടെ വരുമാനമാർഗ്ഗം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates