ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കും. ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടാനാണ് സാധ്യത. നാലാംഘട്ട ലോക്ക്ഡൗണിന്റെ പുതിയ മാർഗനിർദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കും. റെഡ് സോണുകള്‍ പുതിയ മാർഗനിർദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനര്നിര്ണയിച്ചേക്കും.
ലോക്ക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രമായി ചുരുക്കിയേക്കും. രാജ്യത്തെ കോവിഡ് ബാധയുടെ 80 ശതമാനവുമുള്ള 30 ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്ക് യാത്രക്കാരുടെ എണ്ണം പരിമതപ്പെടുത്തി അനുമതി നല്‍കിയേക്കും. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒഴികെ ജില്ലാനന്തര യാത്രകള്‍ കൂടുതല്‍ അനുവദിക്കും. സംസ്ഥാനാന്തര യാത്രകളും അനുവദിച്ചേക്കുമെന്നാണ് സൂചന.
ഇതിനായി കേന്ദ്രീകൃത പാസ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. ആരോഗ്യസേതു മൊബൈല്‍ ആപ്പ് നിര്‍ബന്ധമാക്കും. യാത്രക്കാര്‍ കോവിഡുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കേണ്ടിവരും. റെഡ് സോണിലുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി എല്ലാ ഉല്‍പ്പന്നങ്ങളും വില്ക്കാന് അനുമതി നല്‍കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനവരെ ജീവനക്കാരെ അനുവദിച്ചേക്കും. ആഭ്യന്തര വിമാനസര്‍വീസ് ഘട്ടംഘട്ടമായി പുന:സ്ഥാപിക്കും.
ജൂണിന് ശേഷമേ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലാകൂ. അതുവരെ സ്പഷ്യല്‍ ട്രെയിനുകള്‍ കൂടുതല്‍ ഓടിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാലാംഘട്ടത്തിലും ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞുതന്നെ കിടക്കും. വിവാഹത്തിനും മരണാനന്തരച്ചടങ്ങുകള്‍ക്കുമുള്ള ആളുകളുടെ നിയന്ത്രണം തുടരും. മഹാരാഷ്ട്രയും മിസോറമും പഞ്ചാബും ഇതിനോടകം ലോക്ക്ഡൗണ്‍ നീട്ടിക്കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates