

ന്യൂഡല്‍ഹി: രണ്ട് വര്‍ഷമായി സഹോദരന്റെ വീട്ടിലെ ടെറസ്സില്‍ തടവിലാക്കപ്പെട്ട അമ്പതുവയസ്സുകാരിയെ വനിതാ കമ്മീഷന്‍ മോചിപ്പിച്ചു. നാല് ദിവസം കൂടുമ്പോള്‍ ഒരു കഷണം ബ്രഡ് മാത്രം ഭക്ഷണമായി ലഭിക്കുന്ന സ്ത്രീയെ മോചിപ്പിക്കുമ്പോള്‍ ദിവസങ്ങളായി ആഹാരം കഴിക്കാതെ ക്ഷിണിതയായ നിലയിലായിരുന്നെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയർപേഴ്സൺ സ്വാതി മലിവാല്‍ പറഞ്ഞു.
രണ്ടുവര്‍ഷമായി സ്ത്രീ സഹോദരന്റെ തടവില്‍ കഴിയുകയാണെന്നും ഇവിടെനിന്ന് ഇവരെ മോചിപ്പിക്കാനായി എത്തിയ തങ്ങള്‍ സ്വന്തം വിസര്‍ജ്ജത്തിന് മുകളില്‍ കിടന്നുറങ്ങുന്ന നിലയിലാണ് അവരെ കണ്ടെത്തിയതെന്നും സ്വാതി മലിവാല്‍ പറഞ്ഞു. സംസാരിക്കാനോ നടക്കാനോ ആളുകളെ തിരിച്ചറിയാനോ പോലും കഴിയുന്ന അവസ്ഥയിലായിരുന്നില്ല അവര്‍. സ്ത്രീയുടെ സഹോദരനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഇയാളുടെ അറസ്റ്റ് നടന്നിട്ടില്ലെന്നും സ്വാതി പറഞ്ഞു.
അമ്പതു വയസ്സുമാത്രം പ്രായമുള്ള അവരെ കണ്ടാല്‍ തൊണ്ണൂറു വയസ്സു തോന്നിക്കുമെന്നും സ്വന്തം അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ആരോഗ്യം പോലും സ്ത്രീക്ക് അവശേഷിക്കുന്നില്ലെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയർപേഴ്സൺ പറഞ്ഞു. ഇവരുടെ മറ്റൊരു സഹോദരന്‍ വിളിച്ചറിയിച്ചപ്പോളാണ് കമ്മീഷന്‍ ഇതോക്കുറിച്ച് അറിഞ്ഞതെന്നും വീട്ടിലെത്തിയപ്പോള്‍ സഹോദരന്‍ ഗേറ്റ് തുറക്കാന്‍ വിസ്സമ്മതിച്ചതിനാല്‍ അയല്‍ക്കാരന്റെ വീട്ടിലെ ടെറസ്സിലൂടെയാണ് സ്ത്രീക്കരികിലേക്കെത്തിയതെന്നും അവര്‍ പറഞ്ഞു. സഹോദരന്റെ വീട്ടില്‍ നിന്ന് മോചിതയായ സ്ത്രീ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates