നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്; പ്രതിഷേധം കടുപ്പിക്കാന്‍ ജാമിയയിലെ വിദ്യാര്‍ത്ഥികള്‍, പിന്തുണക്കാന്‍ അഭ്യര്‍ത്ഥന

പൗരത്വ നിയമഭേദഗതിക്ക് എതിരെ നടത്തി വരുന്ന സമരം ശക്തമാക്കാന്‍ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍
ഡല്‍ഹിയില്‍ കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടിയപ്പോള്‍/ചിത്രം: പിടിഐ
ഡല്‍ഹിയില്‍ കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടിയപ്പോള്‍/ചിത്രം: പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ നടത്തി വരുന്ന സമരം ശക്തമാക്കാന്‍ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ദേശീയതലത്തില്‍ ശക്തമായ സമരത്തിന് ജാമിയ സമരസമിതി ആഹ്വാനം ചെയ്തു. 

സമരത്തിന് രാജ്യത്തെ എല്ലാ ക്യാമ്പസുകളും പിന്തുണ നല്‍കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു. പതിനഞ്ചിന് സര്‍വകലാശാലയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. നിരവധി സര്‍വകലാശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. 

അതേസമയം, നിയമത്തിന് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചില്ല. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ജനുവരി 22ന് വാദം കേള്‍ക്കും. രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിന് ഇടവച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ 59 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ജനുവരിയില്‍ വാദം കേള്‍ക്കുന്നതു വരെ സ്‌റ്റേ അനുവദിക്കാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.

നിയമത്തിന് സ്്‌റ്റേ നല്‍കരുതെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നാലു സ്ുപ്രീം കോടതി വിധികള്‍ നിലവിലുണ്ടെന്ന്, സ്‌റ്റേ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ നിയമം നിലവില്‍ വന്നിട്ടില്ലെന്നും ഇതിനു ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇന്നു വാദമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

പ്രതിഷേധം നടത്തുന്ന പലര്‍ക്കും നിയമത്തെക്കുറിച്ച് അറിയില്ലെന്നും അതുകൊണ്ട് നിയമത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടു. ഇക്കാര്യത്തോടു യോജിക്കുന്നതായി എജി കോടതിയെ അറിയിച്ചു. കോടതി ഉത്തരവിന്റെ കാര്യമില്ലെന്നും സര്‍ക്കാര്‍ അതു ചെയ്യുമെന്നും എജി അറിയിച്ചു.

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമ്രായ ബിആര്‍ ഗവായി, സൂര്യകാന്ത് എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com