പാട്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിച്ച് ജെഡിയു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോർ. മഹാസഖ്യം വിട്ട് ജെഡിയു ബിജെപിക്കൊപ്പം പോയ രീതിയെയാണ് പ്രശാന്ത് കിഷോർ വിമർശിച്ചത്. ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നിതീഷ് ബിജെപിയുമായി കൂട്ടുചേർന്ന രീതിയെ പ്രശാന്ത് വിമർശിച്ചത്.
സഖ്യത്തിൽനിന്നു പുറത്തുവന്ന നിതീഷ് ജനവിധി തേടി അധികാരത്തിൽ എത്തണമായിരുന്നുവെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ബിഹാറിന്റെ താത്പര്യം കണക്കിലെടുത്താണെങ്കിൽ മഹാസഖ്യത്തിൽനിന്നു പുറത്തു വന്നതിൽ തെറ്റില്ല. എന്നാല്‍ അതിന് സ്വീകരിച്ച മാര്‍ഗത്തോട് യോജിക്കാനാകില്ല. ബിജെപിയുമായി സഖ്യം ചേരുന്നതിനു മുന്‍പ് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു നിതീഷ് ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യം മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായത്തിന് ഒരു മാറ്റവുമില്ല. - പ്രശാന്ത് കിഷോർ പറഞ്ഞു.
നിതീഷ് കുമാർ മഹാസഖ്യത്തിൽനിന്നു പുറത്തുപോയത് ശരിയോ തെറ്റോ എന്നളക്കാൻ തന്റെ കൈയിൽ മുഴക്കോലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം മഹാസഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടാണ് ജെഡിയു അധികാരത്തിലെത്തിയത്. 2017 ജൂലൈയിലാണ് നിതീഷ് കുമാർ ആർജെഡി-കോണ്‍ഗ്രസ് സഖ്യത്തിൽ നിന്നു പുറത്തുവന്നത്. പിന്നീട് ബിജെപിയുമായി ചേർന്നു നിതീഷ് സർക്കാർ രൂപീകരിക്കുകയായിരുന്നു. പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയ്ക്കെതിരെ ജെഡിയു നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates