നിര്‍ഭയ ഹര്‍ജിയില്‍ നാളെ ഉച്ചയക്ക് 2:30ന് വിധി

പ്രതികളുടെ മരണവാറന്റ് സ്‌റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി
നിര്‍ഭയ ഹര്‍ജിയില്‍ നാളെ ഉച്ചയക്ക് 2:30ന് വിധി
Updated on
2 min read

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധിപറയും. പ്രതികളുടെ മരണവാറന്റ് സ്‌റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. നാളെ ഉച്ചയ്ക്ക് 2.30നാണ് വിധി

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു തടഞ്ഞുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങള്‍ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസ് സുരേഷ് കൈത്ത് വ്യക്തമാക്കിയത്.

ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം. പ്രതികള്‍ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

കുറ്റകൃത്യം കഴിഞ്ഞ് ഏഴുവര്‍ഷം കഴിഞ്ഞിട്ടും ശിക്ഷ നടപ്പാക്കാനായിട്ടില്ല. സമൂഹത്തിന്റെയും നീതിയുടെയും താല്‍പ്പര്യം കണക്കിലെടുത്ത് വധശിക്ഷ ഉടന്‍ നടപ്പിലാക്കണം. നീതി നിര്‍വഹണം തടസ്സപ്പെടാത്താന്‍ കരുതിക്കൂട്ടിയുള്ള നടപടികള്‍ ഉണ്ടാകുന്നു. നിയമപോംവഴിക്കു പ്രതികള്‍ കാലതാമസം വരുത്തുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

പ്രതി മുകേഷ് സിങ് പുനഃപരിശോധന ഹര്‍ജി നല്‍കിയത് 186 ദിവസങ്ങള്‍ക്ക് ശേഷമാണ്. തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ 550 ദിവസം വൈകിയതും മനപൂര്‍വ്വമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. നിലവില്‍ അക്ഷയ് സിങ്ങിന്റെ ദയാഹര്‍ജി മാത്രമേ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഉള്ളൂവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

കേസിലെ മറ്റൊരു പ്രതി പവന്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ നല്‍കിയിട്ടില്ല. കുറ്റകൃത്യം നടന്നപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ ഹര്‍ജികള്‍ നല്‍കുന്നു. ഇത് മനപ്പൂര്‍വ്വം ശിക്ഷ വൈകിപ്പിക്കാനാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജികള്‍ നിലവില്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരുമിച്ച് തൂക്കണമെന്ന ജയില്‍ചട്ടം ബാധകമാകൂ. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ദയാഹര്‍ജിക്ക് ഈ ചട്ടം ബാധകമല്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനം എടുക്കുന്നത് ഹര്‍ജിയുമായി ബന്ധപ്പെട്ട വെവ്വേറെ വസ്തുതകള്‍ പരിഗണിച്ചാണ്. രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുക്കാമെന്നും തുഷാര്‍ മേത്ത പറഞ്ഞു. പ്രതികള്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുക കോടതിയുടെ കടമയാണ്. തെലങ്കാനയില്‍ ബലാല്‍സംഗക്കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ ആഘോഷിക്കുകയായിരുന്നു. നീതി നടപ്പാക്കിയതിന്റെ ആഘോഷമായിരുന്നു അത്. ഒരിക്കല്‍ സുപ്രീംകോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് വെവ്വേറെ തൂക്കിലേറ്റിയാലും കുഴപ്പമില്ല. ദയാഹര്‍ജിയെ കോടതിയില്‍ നല്‍കുന്ന ഹര്‍ജിയായി പരിഗണിക്കാനാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണു കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഞായറാഴ്ച കോടതി അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം പരിഗണിച്ചു പ്രത്യേക സിറ്റിങ് നടത്തി വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കൈത്ത് തീരുമാനിക്കുകയായിരുന്നു. കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. മുകേഷ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി നേരത്തേ തള്ളിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com