ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂറിന്‍റെ വധ ശിക്ഷ വിധിച്ചതിനെതിരായ പുനഃപരിശോധനാ ഹർജി നാളെ പരിഗണിക്കും. നാളെ 10.30നാണ് ഹർജി പരിഗണിക്കുന്നത്. പുതിയ ബെഞ്ചായിരിക്കും പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എഎസ് ബൊപ്പണ്ണ എന്നിവരാണ് പുതിയ ബെഞ്ചിലുള്ളത്.
അക്ഷയ് സിങിന്‍റെ ഹര്‍ജി പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ പിന്മാറിയതോടെയാണ് പുതിയ ബെഞ്ച് ഹർജി പരിഗണിക്കുന്നത്. കേസിൽ തന്‍റെ ബന്ധുവായ അഭിഭാഷകൻ അർജുൻ ബോബ്ഡേ നിർഭയയുടെ കുടുംബത്തിനായി സുപ്രീം കോടതിയിൽ ഹാജരായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്.
ഡൽഹി കൂട്ട ബലാത്സംഗ കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് ഡിസംബര്‍ 12 നാണ് പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. മറ്റ് മൂന്ന് പ്രതികളും സമർപ്പിച്ച പുനഃപരിശോധന ഹർജികൾ 2018 ജൂലൈയില്‍ തള്ളിയിരുന്നു.
മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി പിൻവലിച്ചതോടെ ഇയാളെ കഴിഞ്ഞയാഴ്ച തീഹാർ ജയിലിലേക്ക് കൊണ്ടു വന്നിരുന്നു. കേസിൽ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിങ്, പവൻ ഗുപ്ത് എന്നിവർ തീഹാർ ജയിലിൽ തന്നെയാണ് ഉള്ളത്. പ്രതിയായിരുന്ന റാം സിങ്ങിന്‍റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates