പുരി: ഭക്തരില്‍ നിന്നും കാണിക്കയോ, സംഭാവനകളോ സ്വീകരിക്കുന്നത് നിരോധിച്ചതോടെ ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലെന്നും മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജഗന്നാഥ ക്ഷേത്ര പൂജാരി സുപ്രിം കോടതിയില്‍. നാലുമാസമായി കടുത്ത ദാരിദ്ര്യത്തില്‍ ആണെന്നും കോടതി വിധിയോടെ ജീവിതം വഴിമുട്ടിയെന്നും ഹര്‍ജിയില്‍ പറയുന്നു.
ആയിരത്തോളം വര്‍ഷങ്ങളായി ഭക്തരില്‍ നിന്ന് ഭിക്ഷ സ്വീകരിച്ചാണ് ജീവിതമാര്‍ഗ്ഗം കഴിച്ചിരുന്നത്. കോടതിയും സര്‍ക്കാരും ചേര്‍ന്ന് ആകെയുള്ള വരുമാന മാര്‍ഗ്ഗം അടയ്ക്കുകയാണ്. പണമില്ലാതെ എങ്ങനെ ജീവിക്കുമെന്ന് കോടതി തന്നെ വ്യക്തമാക്കണം. പട്ടിണി കിടന്ന് ചാകുന്നതിലും ഭേദം ആത്മഹത്യ ചെയ്യാന്‍ അനുവാദം നല്‍കുകയാണെന്നും നരസിന്‍ഹ പൂജാപാണ്ഡെ പറയുന്നു.
കോടതി വിധിക്കെതിരെ ഓഡിഷ സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്നും പ്രയോജനമുണ്ടായില്ലെന്നും പൂജാപാണ്ഡെ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്ര ഭരണത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനായാണ് പൂജാരിമാര്‍ അനധികൃതമായി നടത്തിവന്ന പിരിവുകള്‍ കോടതി ഇടപെട്ട് നിര്‍ത്തലാക്കിയത്.
കട്ടക്ക് സ്വദേശിയായ മൃണാലിനി പധിയാണ് പൂജാരിമാരുടെ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം ഹുണ്ടിയിലേക്ക് മാറ്റാനും ഭക്തരില്‍ നിന്നും പൂജാരിമാര്‍ സംഭാവന വാങ്ങുന്നത് അവസാനിപ്പിക്കാനും ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും ക്ഷേത്ര പൂജാരികളുമായി വലിയ അകല്‍ച്ചയാണ് ഉണ്ടായത്. കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ഭക്തര്‍ക്കായി ക്യൂ സൗകര്യം ജഗന്നാഥ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates