

ധാമി (ഹിമാചല്‍ പ്രദേശ്): ഹിമാചല്‍ പ്രദേശിലെ ഹലോഗിൽ പരമ്പരാഗത ആഘോഷമായ കല്ലേറുമേള കൊണ്ടാടി. സിംലയില്‍ നിന്നും 30 കി.മീറ്റര്‍ അകലെയുള്ള ധാമി ഗ്രാമത്തിലാണ് വേറിട്ട ഈ ആഘോഷം വർഷം തോറും അരങ്ങേറുന്നത്. കാളി ദേവിയെ സന്തോഷിപ്പിക്കാനായാണ് നാല് നൂറ്റാണ്ടോളം പഴക്കമുള്ള ഈ ആഘോഷം ഇപ്പോഴും തുടർന്നുപോരുന്നത്.
മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ധാമി രാജ്ഞി സ്വന്തം ജീവൻ വിലകൊടുത്തെന്നും അന്ന് രാജ്ഞി നിർദ്ദേശിച്ചതാണ് ഇത്തരത്തിൽ ഒരു ആഘോഷമെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. ദീപാവലി കഴിയുന്ന പിറ്റേ ദിവസമാണ് ആഘോഷം നടത്തുന്നത്. ധാമി രാജകുടുംബാംഗങ്ങളെത്തിയാണ് ആഘോഷപരിപാടികൾക്ക് തുടക്കമിടുന്നത്.
സമീപത്തുള്ള നാല് ഗ്രാമങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞാണ് കല്ലേറ് നടത്തുന്നത്. ആർക്കെങ്കിലും മുറിവ് പറ്റി രക്തമൊഴുകുന്നതുവരെ കല്ലേറ് തുടരും. മുറിവ് പറ്റിയ വ്യക്തി തന്റെ മുറിവിൽ നിന്ന് രക്തമെടുത്ത് ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തിൽ തിലകക്കുറിയായി അണിയിക്കുന്നതോടെയാണ് മേളയ്ക്ക് സമാപനമാകുന്നത്. ഈ വർഷവും ആയിരത്തോളം ആളുകൾ മേളയിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates