

ബംഗളൂരു: മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണാടകയിൽ അറസ്റ്റിലായി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതിനെ തുടർന്നാണ് എൻജിനീയറിങ് വിദ്യാർത്ഥികളായ ആമിർ, ബാസിത്, താലിബ് എന്നിവരെ അറസ്റ്റ് ചെയ്തത്. കശ്മീരിലെ ഷോപിയാൻ സ്വദേശികളാണ് മൂന്ന് പേരും. ഹുബ്ബളളിയിലെ എൻജിനീയറിങ് കോളജ് വിദ്യാർത്ഥികളായ ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന ഇവരുടെ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഇവർ തന്നെ ചിത്രീകരിച്ച പാകിസ്ഥാൻ സിന്ദാബാദ്, ഫ്രീ കശ്മീർ പരാമർശങ്ങളുളള വീഡിയോ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. സ്വകാര്യ എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മൂവരും.
പുൽവാമ ദിനത്തിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജിലേക്ക് സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി. തുടർന്ന് കോളജിലെത്തിയ പൊലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. വാഹനത്തിൽ കയറ്റുന്നതിനിടെ ഇവരെ ബജ്റംഗ്ദൾ പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
ഗോകുലം റോഡ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ധാർവാഡ് പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates