പാസ്‌പോര്‍ട്ട്: വീട്ടില്‍ വന്നുള്ള വേരിഫിക്കേഷന്‍ ഇനി ഇല്ല 

വീട്ടില്‍ ചെന്നുള്ള വെരിഫിക്കേഷന്‍ ജൂണ്‍ ഒന്നു മുതല്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു
പാസ്‌പോര്‍ട്ട്: വീട്ടില്‍ വന്നുള്ള വേരിഫിക്കേഷന്‍ ഇനി ഇല്ല 
Updated on
1 min read

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി പൊലീസ് വീട്ടിലേക്കെത്തുന്ന രീതി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വീട്ടില്‍ ചെന്നുള്ള വെരിഫിക്കേഷന്‍ ജൂണ്‍ ഒന്നു മുതല്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വീട്ടില്‍ചെന്നുള്ള പരിശോധനകള്‍ കൈക്കൂലിക്കും ഒട്ടേറെ പരാതികള്‍ക്കും കാരണമായതിനെതുടര്‍ന്നാണ് പുതിയ തീരുമാനം. 

പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നയാളുടെ വിലാസവും ക്രിമിനല്‍ പശ്ചാത്തലവും വീട്ടില്‍ചെന്ന് പരിശോധിക്കുന്നതാണ് ഇതുവരെ തുടര്‍ന്നുവന്നിരുന്ന രീതി. എന്നാല്‍ ഇനിമുതല്‍ ഈ പതിവ് തുടരില്ല. മേയ് 21ന് ജോയന്റ് സെക്രട്ടറി ആന്‍ഡ് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കെ. ചാറ്റര്‍ജിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

പാസ്‌പോര്‍ട്ട് കേന്ദ്രത്തില്‍ നിന്ന് നല്‍കുന്ന അപേക്ഷയുടെ വിവരം അനുസരിച്ച് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് തന്നെ റിപ്പോര്‍ട്ട് കൈമാറാനാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. അപേക്ഷകന്റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കല്‍ മാത്രമാണ് ഇനിയുള്ള ഏക ജോലി. രണ്ടു ഘട്ടമായാണ് നിലവില്‍ പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ രണ്ടാമത്തെ പരിശോധന ആവശ്യമായി വരുകയില്ല. 

അപേക്ഷ നല്‍കുമ്പോള്‍ സ്ഥിരവിലാസത്തിലല്ല താമസിക്കുന്നതെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്ന സ്ഥലവും വിലാസവും രേഖപ്പെടുത്തണമായിരുന്നു. എന്നാല്‍ ഇനി ഒരു വിലാസം മാത്രം നല്‍കിയാല്‍ മതി. ജോലി ആവശ്യങ്ങളുക്കും പഠനാവശ്യങ്ങള്‍ക്കുമായി നാട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്കാണ് പുതിയ ഉത്തരവ് കൂടുതല്‍ സഹായകമാകുക. രണ്ടു ഘട്ടങ്ങളായി നടത്തിയിരുന്ന പൊലീസ് പരിശോധന ഇല്ലാതാകുന്നതോടെ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ നേരിട്ടിരുന്ന കാലതാമസവും ഇല്ലാതെയാകും. 

അവസാന ഒരു വര്‍ഷത്തെ വിലാസം, ഫോട്ടോയും അപേക്ഷയിലെ വിവരങ്ങളും ശരിയാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഇനി അന്വേഷിക്കേണ്ടതില്ല എന്നാണ് ഉത്തരവ്. ഫോട്ടോ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍നിന്ന് തന്നെ എടുക്കുകയും രേഖകള്‍ അവിടെ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ രണ്ടാമതുള്ള പരിശോധന ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com