പ്രജാ വേദികെ പൊളിച്ചതിന് പിന്നാലെ നായിഡുവിന്റെ വീടും ഇടിച്ചു നിരത്താന്‍ ജഗന്‍; നോട്ടീസ് പതിപ്പിച്ചു

ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസായിരുന്ന പ്രജാ വേദികെ പൊളിച്ചതിന് പിന്നാലെ നായിഡുവിന്റെ വീടും പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി
പ്രജാ വേദികെ പൊളിച്ചതിന് പിന്നാലെ നായിഡുവിന്റെ വീടും ഇടിച്ചു നിരത്താന്‍ ജഗന്‍; നോട്ടീസ് പതിപ്പിച്ചു
Updated on
1 min read


അമരാവതി: ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസായിരുന്ന പ്രജാ വേദികെ പൊളിച്ചതിന് പിന്നാലെ നായിഡുവിന്റെ വീടും പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണം എന്ന പുതിയ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് നായിഡുവിന്റെ വീട് പൊളിക്കാനുള്ള നീക്കമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇതിന്റെ നടപടി ക്രമത്തിന്റെ ആദ്യപടിയായി നായിഡുവിന്റെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. 

ആന്ധ്രാ- തെലങ്കാന വിഭജനത്തിന് ശേഷം, അമരാവതിയില്‍ കൃഷ്ണ നദിക്കരയില്‍ ചന്ദ്രബാബു താമസിച്ചിരുന്ന പൊളിച്ചു നീക്കാന്‍ പോകുന്നത്. കാപിറ്റല്‍ റീജിയണ്‍ ഡെവല്പമെന്റ് അതോറിറ്റിയാണ് വീട് പൊളിക്കാനായി നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. 

2016ല്‍ ലിംഗമേനെനി രമേശ് എന്നയാളുടെ പക്കല്‍ നിന്ന് നായിഡു ഈ വീട് ലീസിനെടുക്കുകയായിരുന്നു. രമേശിന്റെ പേരിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. നദീക്കരയില്‍ നിന്ന് 100 മീറ്റര്‍ അകലെ പണിതിരിക്കുന്ന വീട്, നദീതട സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ചിരിക്കന്നതാണ് എന്നാണ് സര്‍ക്കാര്‍ വാദം. എട്ടുദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ രമേശിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വീട് പൊളിച്ചുമാറ്റും. 

അഞ്ചുകോടി മുടക്കിയാണ് ടിഡിപി സര്‍ക്കാര്‍ ചന്ദ്രബാബു നായിഡുവിന്റെ താമസ സ്ഥലത്തിനടുത്ത് പ്രജാ വേദികെ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പണിതത്. ഇപ്പോള്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന ഇതേ സിആര്‍ഡിഎ തന്നെയായിരുന്നു കെട്ടിടം നിര്‍മ്മിച്ചത്. പ്രജാവേദികെ പൊളിക്കരുതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ജഗനോട് നായിഡു അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് അഴിമതി നടത്തിയെന്നും സംസ്ഥാനത്ത് അനധികൃതമായി കെട്ടിപ്പൊക്കിയ എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കും എന്നുമായിരുന്നു ജഗന്റെ നിലപാട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com