

ന്യൂഡൽഹി: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു നാളെ തെരഞ്ഞെടുപ്പു കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്ക് 21 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചന്ദ്രബാബു നായിഡു കമ്മീഷന് മുന്നിലെത്തുക. ബിജെപിക്ക് മുൻതൂക്കം നൽകുന്ന എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഈ നീക്കം.
തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പ്രതിഷേധിക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. 50 ശതമാനം വിവിപാറ്റ് രസീതുകളും എണ്ണണമെന്നാണ് പ്രതിപക്ഷം പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. നേരത്തെ വോട്ടിങ് മെഷീനിൽ കൃത്രിമം നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് എക്സിറ്റ്പോൾ ഫലങ്ങളെന്ന് കുറ്റപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനാർജി രംഗത്ത് വന്നിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഏതെങ്കിലും തരത്തിലുള്ള നിയമ നടപടികളിലേക്ക് പോകണോ എന്നത് സംബന്ധിച്ച ആലോചനകളും പ്രതിപക്ഷ നേതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. ബദൽ സർക്കാർ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവിഎം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്.
വോട്ടെണ്ണൽ നടക്കുന്ന 23ആം തീയതി രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. അതല്ലെങ്കിൽ ഫലം പുറത്തു വന്നതിന് ശേഷം 24ന് രാവിലെ ഡൽഹിയിൽ പ്രതിപക്ഷ യോഗം ചേരും. സർക്കാർ രൂപീകരണത്തിനുള്ള എന്തെങ്കിലും സാധ്യതകൾ ഉണ്ടെങ്കിൽ അന്നുതന്നെ രാഷ്ട്രപതിയെ കാണണം എന്ന വിശാല അഭിപ്രായ ഐക്യത്തിലും പ്രതിപക്ഷം എത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates