

ന്യൂഡല്‍ഹി: 'ഇര ഒരു മുസ്ലീം പെണ്‍കുട്ടിയാണെന്ന വസ്തുത തള്ളികളയാനാകില്ല. ഇസ്ലാമിക നിയമം അനുസരിച്ച് 14വയസ്സാകുമ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്തി എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ പെണ്‍കുട്ടി അതിനാല്‍തന്നെ പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹിതയായത്', മാതാപിതാക്കള്‍ തന്റെ മകളെ പീഡിപ്പിച്ചു എന്നാരോപിച്ചുകൊണ്ട് നല്‍കിയ പരാതിയില്‍ യുവാവിനെ വെറുതെവിട്ടുകൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവാണിത്. 2013 നവംബര്‍ 29നാണ് തന്റെ മകളെ കാണാനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിനെ സമീപിക്കുന്നത്. 17വയസ്സ് കഴിഞ്ഞ തന്റെ മകളെ തങ്ങളുടെ വീടിനോട് ചേര്‍ന്നുതന്നെ താമസിക്കുന്ന ഒരു യുവാവ് തട്ടികൊണ്ടുപോയെന്നായിരുന്നു ഇയാളുടെ ആരോപണം.
2013 ഡിസംബര്‍ 6ന് ജഡ്ജ് അമിത് കുമാര്‍ അഡീഷണല്‍ സെഷൻസ് കോടതിയില്‍ കേസില്‍ വാദം കേള്‍ക്കവേ പരാതിയെതുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ സ്‌റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടി ആരോപണവിദ്ധേയനായ യുവാവുമായി തന്റെ വിവാഹം നടന്നു എന്ന് അറിയിക്കുകയും ഇതിന് തെളിവായി ചിത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. 1996 ജൂലൈ 30 ജനിച്ച പെണ്‍കുട്ടി മൈനര്‍ ആണെന്ന് കണ്ടെത്തിയ കോടതി പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് അയച്ചു. താന്‍ സ്വമനസാലെയാണ് യുവാവിനൊപ്പം ജമ്മുവിലേക്ക് പോയതെന്നും തന്നെയാരും തട്ടികൊണ്ടുപോയിട്ടില്ലെന്നും അന്ന് പെണ്‍കുട്ടി കോടതിയില്‍ പറയുകയുണ്ടായി. എന്നാല്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയയാകാന്‍ പെണ്‍കുട്ടി തയ്യാറായില്ല.
2014 ഏപ്രില്‍ 21നാണ് ഇതിനെല്ലാം വിപരീതമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. തന്നെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നും വിഷം കുത്തിവെച്ചെന്നും ആരോപിച്ചുള്ള പരാതി പെണ്‍കുട്ടിയില്‍ നിന്ന് പോലീസിന് ലഭിച്ചു. ആരോപണവിദ്ധേയന്‍ തന്നെ ബോധംകെടുത്തിയശേഷം തട്ടികൊണ്ടുപോകുകയായിരുന്നെന്നും ഇയാള്‍ തന്നെ ജമ്മുവിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ വീട്ടില്‍ ആക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി ആരോപിച്ചു. ഇവിടെവെച്ച് തന്നെ ഇയാള്‍ ബലമായി പലതവണ പീഡിപ്പിച്ചെന്നും പോലാസിന് ആദ്യം നല്‍കിയ ചിത്രങ്ങള്‍ ഇവിടെവെച്ച് കൃത്രിമമായി സൃഷ്ടിച്ചവയാണെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. തന്നെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ ഈ പരാതി പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് കെട്ടിചമയ്ക്കുന്നതാണെന്നും താന്‍ മറ്റൊരു മതവിഭാഗത്തിലായതിനാലാണ് ഇവര്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു യുവാവ് കോടതിയില്‍ വാദിച്ചത്. പെണ്‍കുട്ടിയെ വിശ്വസിക്കാന്‍ കൊള്ളാത്ത സാക്ഷി എന്ന് വിശേഷിപ്പിച്ച കോടതി പെണ്‍കുട്ടി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞു. പെണ്‍കുട്ടി മൈനര്‍ ആയിരുന്നെങ്കിലും അവള്‍ പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും പെണ്‍കുട്ടിയെ ബലമായി ജമ്മുവിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates