

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം നടന്ന ഡല്‍ഹി ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല ജനുവരി അഞ്ചുവരെ അടച്ചു. പരീക്ഷകള്‍ മാറ്റിവച്ചു. കഴിഞ്ഞദിവസം നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ക്യാമ്പസില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലീസ് ലാത്തിചാര്‍ജിലും ടിയര്‍ ഗ്യാസ് പ്രയോഗത്തിലും നിരവധി വിദ്യാര്‍ത്ഥിതകള്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, പൗരത്വ നിയമത്തിന് എതിരെ കനത്ത പ്രതിഷേധം നടക്കുന്ന അസമില്‍ ഇന്റര്‍നെറ്റ് നിരോധനം പതിനാറാം തീയതിവരെ നീട്ടി.
സംഘര്‍ഷത്തിന് അയവില്ലാതെ തുടരുന്ന ബംഗാളില്‍ ബെംഗാളില്‍ പ്രതിഷേധക്കാര്‍ റെയില്‍വെ പാളങ്ങള്‍ക്ക് തീയിട്ടു. നിരവധി ബസുകളും അഗ്നിക്കിരയാക്കി.
അസമില്‍ രാഷ്ട്രീയരംഗത്തും ഭിന്നത രൂക്ഷമാകുന്നുവെന്നും വിവരങ്ങള്‍ പുറത്തുവന്നു. ഭരക്ഷകക്ഷികളായ ബിജെപിയിലും അസം ഗണപരിഷത്തിലുമാണ് അഭിപ്രായ ഭിന്നത ഉടലെടുത്തത്. ബില്ലില്‍ പ്രതിഷേധിച്ച് നിരവധി സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി വിട്ടതും ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.
നിയമത്തിനെതിരെയുള്ള ജനരോഷം മനസ്സിലാക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്ന് നേതാക്കള്‍ പറയുന്നു. പൗരത്വ നിയമം നടപ്പാക്കുന്നത് സംസ്ഥാനത്ത് സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പിനും വിദ്വേഷത്തിനും ഇടയാക്കും. ബ്രഹ്മപുത്ര താഴ്‌വരയില്‍ പൗരത്വ നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി ആവശ്യപ്പെട്ടു.
പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭുയന്‍ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചിരുന്നു. 'പൗരത്വനിയമം അസം ജനതയ്‌ക്കെതിരാണ്. അതുകൊണ്ട് ഞാന്‍ രാജിവെക്കുന്നു. ഞാനും നിയമത്തിനെതിരെ ജനങ്ങള്‍ക്കൊപ്പം രംഗത്തിറങ്ങും.'രാജിവെച്ച ശേഷം അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates