'പൗരത്വ'ത്തില്‍ കലുഷിതമായി രാജ്യം ; രാഷ്ട്രപതിയെ സമീപിക്കാന്‍ പ്രതിപക്ഷം, സമയം തേടി ; ലക്‌നൗവിലും സംഘര്‍ഷം

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുകയാണ്
'പൗരത്വ'ത്തില്‍ കലുഷിതമായി രാജ്യം ; രാഷ്ട്രപതിയെ സമീപിക്കാന്‍ പ്രതിപക്ഷം, സമയം തേടി ; ലക്‌നൗവിലും സംഘര്‍ഷം
Updated on
1 min read

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യമാകെ ആളിക്കത്തുന്നതിനിടെ, പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമയം തേടി. രാജ്യത്തെ നിലവിലെ സ്ഥിതിഗതികളും, സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമവും രാഷ്ട്രപതിയെ ധരിപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്.

ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുകയാണ്. ലക്‌നൗ നഡ്‌വ കോളേജിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസും ശക്തമായി നിലയുറപ്പിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. വിദ്യാര്‍ത്ഥികളെ കോളേജിന് പുറത്ത് ഇറങ്ങാന്‍ അനുവദിക്കാതെ പൊലീസ് ഗേറ്റ് പൂട്ടി. വിദ്യാര്‍ത്ഥികളും പൊലീസും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലും അലിഗഡിലും ഇന്ന് വീണ്ടും പ്രതിഷേധമുണ്ടായി. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് ഊരി അര്‍ധനഗ്നരായാണ് തെരുവില്‍ പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.

ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ടാറ്റ  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണ്. കേരളത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡല്‍ഹി പൊലീസ് അതിക്രമത്തിലും പൗരത്വ ബില്ലിനെതിരെയും പ്രതിഷേധിക്കുകയാണ്. പൗരത്വ ബില്ലിനെതിരെ പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണ്. എബിവിപി ഒഴികെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com