ബംഗാളി നടനും മുന്‍ തൃണമൂല്‍ എംപിയുമായ തപസ് പോള്‍ അന്തരിച്ചു

വെറ്ററന്‍ ബംഗാളി നടനും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയുമായ തപസ് പോള്‍ (61) അന്തരിച്ചു
ബംഗാളി നടനും മുന്‍ തൃണമൂല്‍ എംപിയുമായ തപസ് പോള്‍ അന്തരിച്ചു
Updated on
1 min read

കൊല്‍ക്കത്ത: വെറ്ററന്‍ ബംഗാളി നടനും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയുമായ തപസ് പോള്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. 

മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് തപസ് പോളിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. മകളെ കാണാനായി മുംബൈയില്‍ എത്തി തിരിച്ച് കൊല്‍ക്കത്തയിലേക്ക് വരാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു അദ്ദേഹം. ഉടന്‍ തന്നെ ജൂഹുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ നാല് മണിയോടെ മരണത്തിന് കീഴടങ്ങി. 

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൃഷ്ണ നഗറില്‍ നിന്ന് രണ്ട് തവണ അദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. അലിപോറില്‍ നിന്ന് എംഎല്‍എയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

2016ല്‍ റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്ന് തപസ് പോള്‍ 13 മാസം ജയിലിലായിരുന്നു. കേസില്‍ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സംഭവത്തോടെ അദ്ദേഹം പൂര്‍ണമായും സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്നു. 

1980കളില്‍ ബംഗാളി സിനിമയിലെ കാല്‍പ്പനിക ഹീറോയായിരുന്നു തപസ്. ദാദര്‍ കിര്‍തി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. 1981ല്‍ പുറത്തിറങ്ങിയ സാഹേബ്, 84ഇറങ്ങിയ പ്രഭാത് പ്രിയ, 85ലെ ഭലോബസ ഭലോബസ, 86 ഇറങ്ങിയ അനുരാഗര്‍ ചോയന്‍, അമര്‍ ബന്ധന്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. സാഹേബിലെ അഭിനയത്തിന് 1981 ഫിലിം ഫെയര്‍ പുരസ്‌കാരവും തപസ് നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com