

ഹൈദരാബാദ്: ബലാത്സംഗ ശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ചതിലുളള പ്രകോപനത്തില്‍ തൊഴിലുടമ 13കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ശരീരത്തില്‍ 70 ശതമാനവും പൊളളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആഴ്ചകളായി ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്ന പെണ്‍കുട്ടിയുടെ ഈ നിലയ്ക്ക് കാരണമായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വൈകിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
തെലങ്കാനയിലെ ഖമ്മം നഗരത്തിലാണ് സംഭവം. 26കാരനായ തൊഴിലുടമയാണ് പ്രതി. സെപ്റ്റംബര്‍ 18നാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവത്തെ കുറിച്ച് പൊലീസ് അറിഞ്ഞത്. ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ കുപിതനായ തൊഴിലുടമ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഖമ്മം പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
പ്രതി തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച പൊലീസാണ് വിവരം അറിയിച്ചത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ യഥാസമയം വിവരം പൊലീസിനെ അറിയിക്കാതിരുന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates