

ന്യൂഡല്‍ഹി : വിവാദപ്രസംഗത്തില്‍ കേന്ദ്രമന്ത്രി മേനകാഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ സര്‍ക്കോദ ഗ്രാമത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിനാണ് താക്കീത്. മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശത്തിലാണ് നടപടി. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കി.
തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്മീഷന്‍ കത്തില്‍ സൂചിപ്പിച്ചു. മേനക ഗാന്ധിയുടെ പ്രസ്താവനയില്‍ കമ്മീഷന്‍ കടുത്ത അസംതൃപ്തിയും അറിയിച്ചു. ഏപ്രില്‍ 14 നായിരുന്നു മേനകഗാന്ധിയുടെ വിവാദപ്രസംഗം.
'നിങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും താന്‍ ജയിച്ചുകഴിഞ്ഞെന്നും വോട്ട് ചെയ്തില്ലെങ്കില്‍ പിന്നീട് ജോലിക്കെന്നും മറ്റും സമീപിച്ചാല്‍ സാധിച്ചുനല്‍കണമെന്നില്ലെന്നുമാണ്' മേനക ഗാന്ധി ഭീഷണി മുഴക്കിയത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുൽത്താൻപൂരിലെ ജില്ലാ വരണാധികാരി മേനകാഗാന്ധിയോട് വിശദീകരണം തേടിയിരുന്നു.
പിലിഭിത്ത് എം പിയായ മേനക ഗാന്ധി ഇക്കുറി മകന്‍ വരുണ്‍ ഗാന്ധിയുമായി മണ്ഡലം വച്ചുമാറിയിരിക്കുകയാണ്. മകന്‍റെ മണ്ഡലമായിരുന്ന സുല്‍ത്താന്‍പൂരിലാണ് മേനകാഗാന്ധി ജനവിധി തേടുന്നത്. പിലിഭിത്തിൽ വരുൺഗാന്ധിയും മൽസരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
