

ന്യൂഡല്‍ഹി : മനുഷ്യക്കടത്ത് കേസില്‍ ഗായകന്‍ ദലര്‍ മെഹന്തിക്ക് തടവുശിക്ഷ. പട്യാല കോടതിയാണ് കേസില്‍ മെഹന്തിക്ക് രണ്ടുവര്‍ഷത്തെ ശിക്ഷ വിധിച്ചത്. കേസില്‍ ദലര്‍ മെഹന്തിയും സഹോദരന്‍ ഷംഷേര്‍ സിംഗും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
2003 ലെ മനുഷ്യക്കടത്ത് സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കോടതി ശിക്ഷ വിധിച്ചത്. 1998, 1999 വര്‍ഷങ്ങളിലായി ദലര്‍ മെഹന്തിയും സഹോദരനും രണ്ട് ട്രൂപ്പുകളുണ്ടാക്കി ആളുകളെ ട്രൂപ്പ് അംഗങ്ങളെന്ന വ്യാജേന അനധികൃതമായി അമേരിക്കയിലെത്തിച്ചു എന്നാണ് കേസ്. ഇതിന് പണം കൈപ്പറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബക്ഷിഷ് സിങ് എന്നയാളാണ് ദലർ മെഹന്തിക്കും സഹോദരനും എതിരെ പട്യാല പൊലീസിൽ കേസ് കൊടുത്തത്. പിന്നീട് നിരവധി പേർ സഹോദരന്മാർക്കെതിരെ രംഗത്തുവന്നിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ദലേര്‍ മെഹന്തിയുടെ ഓഫീസുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു.
മെഹന്തിക്കും സഹോദരനും എതിരെ തെളിവില്ലെന്നും ഇരുവരും നിരപരാധികളാണെന്നും 2006 ൽ പട്യാല പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് തള്ളിയ കോടതി, ദലർ മെഹന്തിക്കും സഹോദരനുമെതിരെ വ്യക്തമായ തെളിവുണ്ടെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ഉത്തരവിടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates