മറാഠിയില്‍ സംസാരിക്കാന്‍ വിസമ്മതിച്ചു, ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു; 20 മണിക്കൂര്‍ ജ്വല്ലറിക്ക് മുന്നില്‍ പ്രതിഷേധിച്ച് എഴുത്തുകാരി 

മഹാരാഷ്ട്രയില്‍ മറാഠി ഭാഷയില്‍ സംസാരിക്കാന്‍ ജ്വല്ലറി ഉടമ തയ്യാറാവാത്തതിന്റെ പേരില്‍ മറാഠി എഴുത്തുകാരി ശോഭ ദേശ്പാണ്ഡെ 20 മണിക്കൂര്‍ പ്രതിഷേധിച്ചു
മറാഠിയില്‍ സംസാരിക്കാന്‍ വിസമ്മതിച്ചു, ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു; 20 മണിക്കൂര്‍ ജ്വല്ലറിക്ക് മുന്നില്‍ പ്രതിഷേധിച്ച് എഴുത്തുകാരി 
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ മറാഠി ഭാഷയില്‍ സംസാരിക്കാന്‍ ജ്വല്ലറി ഉടമ തയ്യാറാവാത്തതിന്റെ പേരില്‍ മറാഠി എഴുത്തുകാരി ശോഭ ദേശ്പാണ്ഡെ 20 മണിക്കൂര്‍ പ്രതിഷേധിച്ചു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ പോയ തന്നോട് ഇറങ്ങിപ്പോകാന്‍ ജ്വല്ലറി ഉടമ ആവശ്യപ്പെട്ടതായും ശോഭ ദേശ്പാണ്ഡെ ആരോപിച്ചു. ജ്വല്ലറിക്ക് മുന്‍പില്‍ നടപ്പാതയില്‍ രാത്രി മുഴുവന്‍ എഴുത്തുകാരി പ്രതിഷേധിച്ചതോടെ, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പിന്തുണയുമായി രംഗത്തുവന്നു. സംഭവം വിവാദമായതോടെ ജ്വല്ലറി ഉടമ ശങ്കര്‍ലാല്‍ ജെയ്ന്‍ ശോഭ ദേശ്പാണ്ഡെയോട് മാപ്പുപറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ശോഭ ദേശ്പാണ്ഡെയെ ആശുപത്രിയിലേക്ക് മാറ്റി.

ദക്ഷിണ മുംബൈ കൊളാബയിലെ ജ്വല്ലറിയില്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് ശോഭ ദേശ്പാണ്ഡെ പറയുന്നു. 'കമ്മല്‍ വാങ്ങാനാണ് കടയില്‍ പോയത്. സംസാരത്തിനിടെ, മറാഠിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ഭാഷ മറാഠിയായത് കൊണ്ട് മറാഠി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. എന്നാല്‍ മറാഠിയില്‍ ,സംസാരിക്കാന്‍ കഴിയില്ല എന്ന് കടയുടമ പറഞ്ഞു. ഉടനെ ഞാന്‍ ഹിന്ദിയിലുളള സംസാരം നിര്‍ത്തി. ഇതോടെ നിങ്ങള്‍ക്ക് കമ്മല്‍ വില്‍ക്കുന്നില്ല എന്നും കടയില്‍ നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു'- എഴുത്തുകാരി പറയുന്നു.

ഉടന്‍ തന്നെ കട നടത്താന്‍ അനുമതി നല്‍കി കൊണ്ടുളള ലൈസന്‍സ് കാണിക്കാന്‍ കടയുടമ ശങ്കര്‍ലാല്‍ ജെയ്‌നിനോട് ആവശ്യപ്പെട്ടു. കടയുടമ നിരസിച്ചു. ഇതോടെ പൊലീസിനെ വിളിക്കാന്‍ തീരുമാനിച്ചു. പൊലീസും കടയുടമയുടെ ഭാഗത്ത് നിന്നതോടെ പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ശോഭ ദേശ്പാണ്ഡെ പറയുന്നു. രാത്രി മുഴുവന്‍ പ്രതിഷേധിച്ചതോടെ, വെളളിയാഴ്ച രാവിലെ കടയുടമ മാപ്പു പറഞ്ഞു.

അതിനിടെ സംഭവം അറിഞ്ഞ് ശോഭ ദേശ്പാണ്ഡെയ്ക്ക് പിന്തുണ അറിയിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പ്രവര്‍ത്തകര്‍ ശങ്കര്‍ലാല്‍ ജെയ്‌നിന്റെ മുഖത്ത് അടിച്ചതോടെ, ശോഭ ദേശ്പാണ്ഡെയോട് കടയുടമ മാപ്പു പറയുകയായിരുന്നു. മറാഠി പഠിക്കുന്നത് വരെ കട തുറക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഭീഷണിപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com