

പാട്ന: പാടലിപുത്ര ലോക്സഭാ മണ്ഡലത്തിലെ ആർജെഡി സ്ഥാനാർഥിയെച്ചൊല്ലി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ ഭിന്നത. ലാലുവിന്റെ പുത്രിയും രാജ്യസഭാംഗവുമായ മിസ ഭാരതി സ്ഥാനാർഥിയാകുമെന്ന് ലാലുവിന്റെ മൂത്ത പുത്രൻ തേജ് പ്രതാപ് പരസ്യ പ്രഖ്യാപനം നടത്തിയതാണ് പ്രശ്നമായിരിക്കുന്നത്.
കഴിഞ്ഞ തവണ പാടലിപുത്രയിൽ മത്സരിച്ച മിസ പരാജയപ്പെട്ടിരുന്നു. ഇത്തവണ പാർട്ടി എംഎൽഎ ഭായി വീരേന്ദ്രയെ മത്സരിപ്പിക്കാനാണ് ലാലുവിന്റെ ഇളയ പുത്രനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിന് താത്പര്യം. തേജസ്വിയുടെ അടുപ്പക്കാരനായ ഭായി വീരേന്ദ്ര മത്സരിക്കാനുള്ള താത്പര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. മിസയ്ക്ക് മൂന്ന് വർഷം കൂടി രാജ്യസഭാ കാലാവധിയുള്ളപ്പോൾ ലോക്സഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് തേജസ്വിയുടെ പക്ഷം.
ലാലു ജയിലിലായതോടെ പാർട്ടിയുടെ നിയന്ത്രണത്തിനായി തേജ് പ്രതാപും തേജസ്വിയും ശീതസമരത്തിലാണ്. മിസയെ ഒപ്പം നിർത്തി കരുത്തുകൂട്ടാനുള്ള ശ്രമത്തിലാണ് തേജ് പ്രതാപ്. എംഎൽഎയായ തേജ് പ്രതാപ് അടുത്തിടെ ഔദ്യോഗിക വസതിയിൽ പാർട്ടി പ്രവർത്തരുമായി കൂടിക്കാഴ്ച നടത്താൻ ജനതാ ദർബാർ ആരംഭിച്ചതും തേജസ്വി പക്ഷക്കാർ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates