'മുസ്ലീങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗം, സമാധാനന്തരീക്ഷം തകര്‍ക്കരുത്'; ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയ്ക്ക് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

വരുംദിവസം റംസാന്‍ വ്രതം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം പാലിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി
'മുസ്ലീങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗം, സമാധാനന്തരീക്ഷം തകര്‍ക്കരുത്'; ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയ്ക്ക് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍
Updated on
1 min read

ന്യൂഡല്‍ഹി: വരുംദിവസം റംസാന്‍ വ്രതം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം പാലിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. സാമൂഹിക അകലം ഉള്‍പ്പെടെയുളള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മുസ്ലീം സമുദായത്തോട് ആവശ്യപ്പെടാന്‍ മത, സാമുദായിക സംഘടനകളുടെ സഹകരണവും മന്ത്രി തേടി.

കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. അതിനിടെയാണ് റംസാന്‍ വ്രതം ആരംഭിക്കുന്നത്. 24നാണ് റംസാന്‍ വ്രതത്തിന് തുടക്കമാകുന്നത്. ഈ പശ്ചാത്തലത്തിലാണ് വിശ്വാസികളോടായി മന്ത്രിയുടെ അഭ്യര്‍ത്ഥന.

നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥനകളും മറ്റും നടത്തണം. സാമൂഹിക അകലം പാലിച്ചു വേണം എല്ലാ മതപരമായ ചടങ്ങുകളും നടത്തേണ്ടത്. ഇതിനായി എല്ലാ മത പണ്ഡിതരും മത, സാമുദായിക സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു. വിവിധ സംഘടനകള്‍ ഒരുമിച്ച് തീരുമാനിച്ച് വിശ്വാസികളോട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടണമെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി നിര്‍ദേശിച്ചു.

ഇന്ത്യ മുസ്ലീം സമുദായത്തിന് ഏറ്റവും സുരക്ഷിതമായ ഇടമാണെന്നും നഖ്‌വി പറഞ്ഞു. ഇന്ത്യ അവരെ സംബന്ധിച്ച് സ്വര്‍ഗമാണ്. മുസ്ലീം സമുദായത്തിന്റെ മത, സാമൂഹിക, സാമ്പത്തിക അവകാശങ്ങള്‍ ഒരുവിധത്തിലും ഹനിക്കില്ലെന്നും അവയെല്ലാം സുരക്ഷിതമാണെന്നും മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. രാജ്യത്ത് ഇസ്ലാമാഫോബിയ നിലനില്‍ക്കുന്നതായുളള ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ മുസ്ലീങ്ങള്‍ അഭിവൃദ്ധിയുളളവരാണ്. സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അവരുടെ മിത്രങ്ങളല്ലെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. മുസ്ലീങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഇസ്ലാമാഫോബിയ പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമായിരുന്നു ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com