മുഹമ്മദ് നബിക്കും ടിപ്പു സുല്‍ത്താനുമെതിരെ അപകീര്‍ത്തികരമായി പ്രസ്താവന: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊടകില്‍ താമസിക്കുന്ന കേരളത്തില്‍ നിന്നുളള മുസ്ലിംങ്ങളെ ലക്ഷ്യമിട്ടാണ് സന്തോഷിന്റെ പരാമര്‍ശമെന്നാണ് പരാതി.
മുഹമ്മദ് നബിക്കും ടിപ്പു സുല്‍ത്താനുമെതിരെ അപകീര്‍ത്തികരമായി പ്രസ്താവന: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
Updated on
1 min read

ബെംഗളൂരു: പ്രവാചകന്‍ മുഹമ്മദ് നബിയേയും ടിപ്പു സുല്‍ത്താനെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതായി കുറ്റം ചേര്‍ത്താണ് സന്തോഷ് തിമ്മയ്യ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ടിപ്പു ജയന്തി ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇയാള്‍  ടിപ്പു സുല്‍ത്താനെതിരെയും മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്. വലതുപക്ഷം പിന്തുണ നല്‍കുന്ന മാസികയായ അസീമയുടെ എഡിറ്ററാണ് സന്തോഷ്. 

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആശയപ്രകാരം ഭീകരവാദം നടത്തിയ ആളാണ് ടിപ്പു സുല്‍ത്താന്‍ എന്നാണ് സന്തോഷ് പറഞ്ഞിരുന്നത്. ഹിന്ദുത്വ സംഘടനയായ പ്രഗ്‌ന്യാ കാവേരി നടത്തിയ 'ടിപ്പു കരാള മുഖ അനാവരണ' എന്ന പരിപാടിയിലായിരുന്നു ഇയാള്‍ ഇത്തരത്തില്‍ പ്രസംഗിച്ചത്.

കൊടകിലെ സമാധാനം ഇല്ലാതാക്കി കലാപം ഉണ്ടാക്കാനാണ് സന്തോഷ് ശ്രമിച്ചതെന്ന് കാണിച്ച് സിദ്ധാപുര സ്വദേശിയാണ് സന്തോഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കൊടകില്‍ താമസിക്കുന്ന കേരളത്തില്‍ നിന്നുളള മുസ്ലിംങ്ങളെ ലക്ഷ്യമിട്ടാണ് സന്തോഷിന്റെ പരാമര്‍ശമെന്നാണ് പരാതി. പ്രദേശത്തെ ന്യൂനപക്ഷക്കാരായ മുസ്ലിംങ്ങളേയും ഹിന്ദുക്കളേയും തമ്മില്‍ തെറ്റിക്കാനാണ് സന്തോഷിന്റെ പരാമര്‍ശമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം സന്തോഷിനും സംഘത്തിനും പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ ആറിനായിരുന്നു പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ ടിപ്പു ജയന്തിക്ക് ശേഷം മാത്രമെ നടപടി എടുക്കാനാവു എന്ന് പൊലീസ് അറിയിക്കുകയായിരുന്നു. സന്തോഷിന്റെ പരാമര്‍ശത്തിനെതിരെ നിരവധി മുസ്ലിം സംഘടനകള്‍ ഗോണിക്കുപ്പ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com