മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് യുവാവിന് മര്‍ദ്ദനം, തലമുണ്ഡനം ചെയ്തു ; ഒളിച്ചുകടക്കാനുള്ള ശ്രമത്തിനിടെ സിനിമാനടന്‍ അറസ്റ്റിൽ

മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് യുവാവിന് മര്‍ദ്ദനം, തലമുണ്ഡനം ചെയ്തു ; ഒളിച്ചുകടക്കാനുള്ള ശ്രമത്തിനിടെ സിനിമാനടന്‍ അറസ്റ്റിൽ

ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സിനിമാതാരവും സംവിധായകനുമായ ഇയാള്‍ പിടിയിലായത് 
Published on

ഉഡുപ്പി : മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് ദലിത് യുവാവിനെ മര്‍ദ്ദിക്കുകയും മല മുണ്ഡനം ചെയ്യുകയും ചെയ്ത സംഭവത്തില്‍ സിനിമാ നടന്‍ അറസ്റ്റില്‍. നടനും സംവിധായകനും ബിഗ് ബോഗ് മല്‍സരാര്‍ത്ഥിയുമായിരുന്ന നൂതന്‍ കുമാര്‍ നായിഡുവാണ് അറസ്റ്റിലായത്. 

ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് താരം പിടിയിലായത്. മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് തെലുഗു താരത്തെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പിടികൂടിയതെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ മനീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഫോണ്‍ വലിച്ചെറിയാന്‍ ശ്രമിച്ചെന്നും, ഇയാളുടെ പക്കല്‍ നിന്നും നാലു മൊബൈലുകള്‍ കണ്ടെടുത്തതായും കമ്മീഷണര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 28 ന് വിശാഖപട്ടണത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് പാരി ശ്രീകാന്ത് എന്ന 20 കാരനായ ദലിത് യുവാവിനെ നൂതന്‍ നായിഡുവിന്റെ ഭാര്യ മാധുരിയും മറ്റ് ആറുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇതിനിടെ ഹൈദരാബാദില്‍ നിന്നും വീഡിയോ കോളിലൂടെ മാധുരിയുടെ ഫോണിലേക്ക് വിളിച്ച് ശ്രീകാന്തിനെ നൂതന്‍ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. 

കേസില്‍ മാധുരി അടക്കം ഏഴുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയിലെ കോടതിയില്‍ ഹാജരാക്കിയശേഷം നൂതനെ വിശാഖപട്ടണത്തേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കേസില്‍ അറസ്റ്റിലായ പ്രതികളെ രക്ഷിക്കാനായി മുന്‍ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് ആശുപത്രി അധികൃതരെ വിളിച്ച സംഭവത്തില്‍ ആള്‍മാറാട്ടത്തിനും നൂതന്‍ നായിഡുവിനെതിരെ കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com