മോദിക്കെതിരെ കാണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം; സംഭവം പൗരത്വ നിയമം പരാമര്‍ശിക്കവെ

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കവെ കാണികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ പ്രതിഷേധിക്കുകയായിരുന്നു
മോദിക്കെതിരെ കാണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം; സംഭവം പൗരത്വ നിയമം പരാമര്‍ശിക്കവെ
Updated on
1 min read

ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് പ്രതിഷേധം. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കവെ കാണികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ പ്രതിഷേധിക്കുകയായിരുന്നു. 

ഇയാളെ പൊലീസ് ബലപ്രയോഗത്തിലൂടെ മാറ്റി. പൗരത്വ നിയമം രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടിയാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍. നിയമം പാസ്സാക്കിയ പാര്‍ലമെന്റിനെ ആദരിക്കണം. പ്രതിഷേധിക്കുന്നവര്‍ വേണമെങ്കില്‍ തന്റെ കോലം കത്തിച്ചോളൂ. പൊതു മുതല്‍ നശിപ്പിക്കുന്നതെന്തിനാണ്. നിയമം പാസ്സാക്കിയ പാര്‍ലമെന്റിനെ ആദരിക്കണമെന്നും മോദി പറഞ്ഞു. ബിജെപി ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച വിശാല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മതം നോക്കിയല്ല സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ സര്‍ക്കാര്‍ മതം ചോദിച്ചിട്ടില്ല. ജനങ്ങള്‍ക്ക് വീട് നല്‍കിയപ്പോഴും, അനധികൃത കോളനികള്‍ക്ക് രേഖകള്‍ നല്‍കിയപ്പോഴും മതം ചോദിച്ചിട്ടില്ല. മുസ്ലിം സഹോദരങ്ങളെ ചിലര്‍ കബളിപ്പിക്കുകയാണ്.  ചില രാഷ്ട്രീയപാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുകയാണ്. പ്രകോപനപരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. നുണ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം. കള്ളപ്രചാരണങ്ങള്‍ വിലപ്പോകില്ല. ചില രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമത്തിന് പ്രേരണ നല്‍കുകയാണെന്നും മോദി ആരോപിച്ചു.

പൗരത്വ ഭേദഗതിയിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ചിലര്‍ കള്ളപ്രചരണം നടത്തുകയാണ്. പ്രതിഷേധക്കാര്‍ നഗരമാവോയിസ്റ്റുകളാണ്. തടങ്കല്‍ പാളയങ്ങളുണ്ടാക്കുമെന്ന് നുണ പ്രചാരണം നടത്തുന്നു. കോണ്‍ഗ്രസുകാരും അര്‍ബന്‍ മാവോയിസ്റ്റുകളുമാണ് കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍. പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ളവരുടെ താല്‍പ്പര്യം രാജ്യം തിരിച്ചറിഞ്ഞു. പ്രതിപക്ഷം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയാണ്. മോദിയെ വെറുത്തോളൂ, പക്ഷെ ഇന്ത്യയെ വെറുക്കരുതെന്നും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com