കമ്മിഷനില്‍ ഭിന്നത രൂക്ഷം, അസമയത്തെ വിവാദം ഒഴിവാക്കണമായിരുന്നെന്ന് സുനില്‍ അറോറ

കമ്മിഷനില്‍ ഭിന്നത രൂക്ഷം, അസമയത്തെ വിവാദം ഒഴിവാക്കണമായിരുന്നെന്ന് സുനില്‍ അറോറ

ഏകാഭിപ്രായം മൂന്ന് അംഗങ്ങള്‍ക്കും ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ സമയം ഉണ്ട്. അനാവശ്യ വിവാദങ്ങള്‍ അസമയത്ത് ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് മിണ്ടാതിരിക്കുന്നതാണെന്ന
Published on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ച കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാവുന്നതായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. കമ്മീഷന്‍ അംഗങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഒരാളും മറ്റൊരാളുടെ പതിപ്പാവേണ്ട കാര്യമില്ല. ഏകാഭിപ്രായം മൂന്ന് അംഗങ്ങള്‍ക്കും ഉണ്ടാവണമെന്ന് നിര്‍ബന്ധവുമില്ല. പക്ഷേ എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ സമയം ഉണ്ട്. അനാവശ്യ വിവാദങ്ങള്‍ അസമയത്ത് ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് മിണ്ടാതിരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മൗനം പാലിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സുനില്‍ അറോറ കൂട്ടിച്ചേര്‍ത്തു. കമ്മീഷന്‍ അംഗം അശോക് ലവാസെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം. 

മുന്‍കാലങ്ങളിലും കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. അത് അങ്ങനെ തന്നെ ആവുകയും വേണം. പക്ഷേ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ അത് കമ്മീഷനുള്ളില്‍ തന്നെ നിന്ന വരികയായിരുന്നു പതിവ്. അല്ലെങ്കില്‍ പിന്നീട് അവര്‍ അത് തുറന്ന് എഴുതാറുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ സംസാരിക്കേണ്ടതെല്ലാം താന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

കമ്മീഷന്‍ മെയ് നാലിന് ശേഷം യോഗം ചേര്‍ന്നിട്ടില്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളി. മെയ് 14 നാണ് കമ്മീഷന്‍ അവസാന യോഗം ചേര്‍ന്നതെന്നും സുനില്‍ അറോറ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ അതിന്റെ അവസാനഘട്ടത്തിലാണ്. വോട്ടെണ്ണലും അടുത്ത ദിവസം നടക്കും. വോട്ടെടുപ്പ് സുതാര്യവും സ്വതന്ത്രവുമായി നടത്തുന്നതിനായി കഴിഞ്ഞ ആറ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഓഫീസര്‍മാരും അഹോരാത്രം പ്രയത്‌നിച്ചു വരികയാണ്. അനാവശ്യ വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരുമാറ്റച്ചട്ട ലംഘനക്കേസുകളിലെ വിയോജിപ്പ് രേഖപ്പെടുത്തുകയും അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ മാത്രമേ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കുകയുള്ളൂവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസെ  നേരത്തേ വ്യക്തമാക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കി കമ്മീഷന്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് ഭിന്നത പുറത്ത് വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com