മീററ്റ്: ലോക്ക്ഡൗണിനെ തുടർന്ന് ഹരിയാനയിൽ നിന്ന് യമുനാ നദി നീന്തിക്കടന്ന് അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെത്തിയ തൊഴിലാളികൾ പിടിയിൽ. ഇവരെ പൊലീസ് പിടികൂടെ നിരീക്ഷണത്തിലാക്കി. സ്വന്തം നാട്ടിലെത്തിച്ചേരാനാണ് 12 തൊഴിലാളികള്‍ നദി കടന്ന് മറുകരയെത്തിയത്. ഇവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
പാനിപ്പത്തിലെ പച്ചക്കറിച്ചന്തയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണിവർ. തൊഴിലുടമ ഭക്ഷണം നല്‍കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത്. പാനിപ്പത്തില്‍ നിന്ന് 765 കിലോമീറ്റര്‍ അകലെയുള്ള കൗശംബിയിലേക്കായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഷാമിലിയിലെത്തിയപ്പോള്‍ തൊഴിലാളികളെ കണ്ട ഗ്രാമവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് ഇവർ കുടുങ്ങിയത്.
വ്യാഴാഴ്ച രാവിലെ ഹരിയാണയിലെ കുഞ്ജപുരയിലെ 15 തൊഴിലാളികള്‍ യമുനാ നദി നീന്തിക്കടക്കാന്‍ ശ്രമിച്ചിരുന്നു. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇവരെ മടക്കിയയച്ചു. നൂറു കണക്കിന് തൊഴിലാളികളാണ് യമുനാ നദി കടന്ന് മറുകരയെത്താന്‍ ശ്രമം നടത്തുന്നത്. റോഡുകളും അതിര്‍ത്തികളും അടയ്ക്കുന്നതിനെ കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളുവെന്നും ആളുകള്‍ നദി കടക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഉന്നത പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു.
വായു നിറച്ച് പൈപ്പുകളുടെ സഹായത്തോടെ ഏപ്രില്‍ ആദ്യവാരം തൊഴിലാളികള്‍ നദി കടക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞിരുന്നു. ഗ്രാമവാസികളില്‍ ചിലര്‍ വന്‍ തുക ഈടാക്കിയാണ് പൈപ്പുകള്‍ വിറ്റത്. പൊലീസ് ഇടപെട്ടതോടെ ഇത് അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates