

ഭോപ്പാൽ: ഹോം ക്വാറന്റൈനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് രണ്ട് പേരുടെ മരണത്തിൽ. മധ്യപ്രദേശിലാണ് ദാരുണ സംഭവം. ബിന്ധ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രേംനഗർ കോളനിയിലുണ്ടായ സംഘർഷത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. പ്രേംനഗർ കോളനിയിൽ താമസിക്കുന്ന കലാവതി (55), സഹോദരൻ വിഷ്ണു (55) എന്നിവരാണ് മരിച്ചത്.
സംഘർഷത്തിനിടെ തലയിൽ കല്ല് കൊണ്ടുള്ള അടിയേറ്റാണ് കലാവതി മരിച്ചത്. കത്തിക്കുത്തേറ്റായിരുന്നു വിഷ്ണുവിന്റെ മരണം. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തു. ഒൻപത് പേർക്കെതിരേ കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് കോളനിയിൽ സംഘർഷമുണ്ടായത്. ഒരു മാസം മുൻപ് ഡൽഹിയിൽ നിന്നെത്തിയ യുവാവ് കോളനിയിലെ തന്റെ ഭാര്യാ പിതാവിന്റെ വീടിന് പുറത്തിറങ്ങിയിരുന്നു. എന്നാൽ വീടിന്റെ പുറത്ത് ഇരിക്കുകയായിരുന്ന ഇയാളോട് സമീപവാസികൾ ഹോം ക്വാറന്റൈനിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ സമീപ വാസികളും യുവാവിന്റെ ബന്ധുക്കളും തമ്മിലുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷത്തിനിടെ വിഷ്ണുവിന് കുത്തേൽക്കുകയും കലാവതിക്ക് തലയിൽ പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ഇരുവരും ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates