

ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എസ്പി ഗോയലിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ആരോപണങ്ങൾ വിശദീകരിക്കുന്നതിനായി ലക്നോവിൽ പത്രസമ്മേളനം നടത്തുന്നതിനു തൊട്ടുമുന്‍പാണ് അഭിഷേക് ഗുപ്ത എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് യോഗി ആദിത്യനാഥിന് ഗവർണർ കത്തയച്ചിരുന്നു.
പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ ആരോപണം ഉന്നയിച്ച് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തിയതിനാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തതെന്ന് ലക്നോ സീനിയർ സൂപ്രണ്ടന്റ് ദീപക് കുമാർ പ്രതികരിച്ചു. ആരോപണം ഉന്നയിച്ച അഭിഷേകിനെതിരേ ഹസ്രത്ഗഞ്ച് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
പെട്രോൾ പന്പിനുള്ള സ്ഥലം അനുവദിക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു അഭിഷേക് ഗുപ്തയുടെ ആരോപണം. പ്രിൻസിപ്പൽ സെക്രട്ടറി എസ്.പി ഗോയലിനെതിരായ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്.
ഗോയലിനെതിരേ അഭിഷേക് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പരാതിയുടെ പകർപ്പുകൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ യുപി ഗവർണർ രാം നായിക് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി യോഗിക്കു കത്തു നൽകുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates