ബംഗളൂരു: രണ്ടാം ഭാര്യയ്‌ക്കൊപ്പം സ്ഥിര താമസമാക്കിയ ഭർത്താവിനെ തട്ടിക്കൊണ്ടുപോകാൻ ആദ്യ ഭാര്യ ക്വട്ടേഷൻ നൽകി. ദിവസങ്ങളോളം കാണാതായ യുവാവിനെ ഒടുവിൽ ഒരു ഫാം ഹൗസിൽ ബന്ദിയാക്കിയ നിലയിൽ പൊലീസ് സംഘം കണ്ടെത്തി മോചിപ്പിച്ചു. ബംഗളൂരുവിണ് നാടകീയമായ സംഭവം അരങ്ങേറിയത്.
സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതികളായ ഷാഹിദിന്റെ ആദ്യ ഭാര്യ റോമ ഷെയ്ഖും മറ്റ് മൂന്ന് പേരും ഒളിവിലാണ്.
കെട്ടിട നിർമാണ കരാറുകാരനായ ഷാഹിദ് ഷെയ്ഖിനെ (32) ജൂൺ ഏഴാം തീയതിയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്. ഉച്ചയ്ക്ക് പച്ചക്കറി വാങ്ങാൻ പോയ യുവാവിനെ വാഹനത്തിലെത്തിയ സംഘം കടത്തുകയായിരുന്നു. ഹാസനിലേക്കാണ് സംഘം ഷാഹിദിനെ കൊണ്ടു പോയത്. ഇവിടെ ഒരു ഫാം ഹൗസിൽ ബന്ദിയാക്കിയ ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
ഷാഹിദിന്റെ ആദ്യ ഭാര്യയായ റോമ ഷെയ്ഖാണ് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഷാഹിദ് രത്‌ന ഖാത്തൂം എന്ന യുവതിയെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. തുടർന്ന് ഇവരോടൊപ്പം വിശേശ്വരയ്യ ലേഔട്ടിൽ സ്ഥിര താമസവും തുടങ്ങി. എന്നാൽ ഭർത്താവ് രണ്ടാം ഭാര്യയ്‌ക്കൊപ്പം സ്ഥിര താമസമാക്കിയതും തന്റെ ആഭരണങ്ങളും പണവും രണ്ടാം ഭാര്യയ്ക്ക് നൽകിയതും റോമയെ പ്രകോപിപ്പിച്ചു. ഇതാണ് ഭർത്താവിനെ തട്ടിക്കൊണ്ടു പോയി സ്വന്തമാക്കാൻ യുവതിയെ പ്രേരിപ്പിച്ചത്.
അഭിഷേക് എന്ന ക്വട്ടേഷൻ നേതാവിനും സംഘത്തിനും രണ്ട് ലക്ഷം രൂപയാണ് റോമ നൽകിയത്. ഇതിനിടെ, ഭർത്താവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ രണ്ടാം ഭാര്യയാണെന്ന് വരുത്തി തീർക്കാനും ഇവർ ശ്രമിച്ചിരുന്നു. എന്നാൽ ഷാഹിദിനെ തട്ടിക്കൊണ്ടു പോയ സംഘം റോമ ഷെയ്ഖ് അറിയാതെ രണ്ടാം ഭാര്യയിൽ നിന്ന് മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ആദ്യം പത്ത് ലക്ഷം രൂപ ചോദിച്ച സംഘം പിന്നീട് രണ്ട് ലക്ഷം നൽകിയാൽ യുവാവിനെ മോചിപ്പിക്കാമെന്ന് ഉറപ്പു നൽകി. രണ്ടാം ഭാര്യ ഇക്കാര്യം പൊലീസിനെ അറിയിച്ചു.
തുടർന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഹാസനിലെ ഫാം ഹൗസിൽ നിന്ന് യുവാവിനെ മോചിപ്പിച്ചത്. പിടിയിലായ നാല് പേരെ ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ആദ്യ ഭാര്യയാണെന്ന് പൊലീസിന് മനസിലായത്. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും മർദനമേറ്റതിനാൽ ഷാഹിദ് ഷെയ്ഖിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates