ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 13 സംസ്ഥാനങ്ങളിലായി 96 മണ്ഡലങ്ങളിലാണ് പോളിംഗ്. ഇന്ന് ഈ മണ്ഡലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ നിശബ്ദ പ്രചാരണത്തിലാണ്.
രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് തമിഴ്‌നാട്ടിലാണ്. സംസ്ഥാനത്തെ 38 മണ്ഡലങ്ങളിലും വ്യാഴാഴ്ച ജനം വിധിയെഴുതും. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
കര്‍ണാടകത്തില്‍ 14 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശില്‍ എട്ടിടത്തും വ്യാഴാഴ്ച വിധിയെഴുതും. മഹാരാഷ്ട്ര-10, അസം-5, ബീഹാര്‍-5, ഒഡീഷ-5, ഛത്തീസ്ഗഡ്-3, ബംഗാള്‍-3, ജമ്മുകശ്മീര്‍-2, മണിപ്പൂര്‍-1, ത്രിപുര-1, പുതുച്ചേരി-1 എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.
ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും നാളെയാണ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, നിഖിൽ കുമാരസ്വാമി, പ്രജ്വൽ രേവണ്ണ, സദാനന്ദ ഗൗഡ, വീരപ്പ മൊയ്‍ലി തുടങ്ങിയവർ കർണാടകത്തിൽ ജനവിധി തേടുന്നു.
കനിമൊഴി, കാർത്തി ചിദംബരം, എ രാജ, എച്ച് രാജ, പൊൻ രാധാകൃഷ്ണൻ, അൻപുമണി രാംദോസ് തുടങ്ങിയവർ തമിഴ്നാട്ടിലെ പ്രമുഖ സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു. ഹേമമാലിനി, ഡാനിഷ് അലി, സുഷ്മിതാ ദേവ്, താരിഖ് അൻവർ തുടങ്ങിയ നേതാക്കളും രണ്ടാംഘട്ടത്തിൽ മത്സരരംഗത്തുണ്ട്.
കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 115 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഈ മാസം 23 ന് നടക്കും. ഏഴുഘട്ട തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതും മൂന്നാംഘട്ടത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates