രാജ്യത്തെ വാക്‌സിന്‍ പരീക്ഷണം തുടരും, നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശമില്ല; ഓക്‌സ്ഫഡ് വാക്‌സിനില്‍ സിറം

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പരീക്ഷണം വിജയകരമായാല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്
രാജ്യത്തെ വാക്‌സിന്‍ പരീക്ഷണം തുടരും, നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശമില്ല; ഓക്‌സ്ഫഡ് വാക്‌സിനില്‍ സിറം
Updated on
1 min read

പൂനെ: ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്ക കോവിഡ് വാക്‌സിന്റെ  പരീക്ഷണം നിര്‍ത്തിയ നടപടി രാജ്യത്തെ വാക്‌സിന്‍ പരീക്ഷണത്തെ  ബാധിച്ചിട്ടില്ലെന്ന് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പരീക്ഷണം വിജയകരമായാല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

രാജ്യത്ത് 17 സെന്ററുകളില്‍ മുന്നാംഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക്  അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്ക അറിയിച്ചിരുന്നു.  എന്നാല്‍ പാര്‍ശ്വഫലം ഉണ്ടാവുക സാധാരണ സംഭവിക്കുന്നതാണെന്നും പി സി നമ്പ്യാര്‍ പറഞ്ഞു. 

ആസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഓക്‌സ്ഫഡ് സര്‍വകലാശാല നിര്‍ത്തിവെച്ചത്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനേക അറിയിച്ചിട്ടുണ്ട്. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നത് അസാധാരണ സംഭവമല്ലെങ്കിലും കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ ഇത്തരത്തിലൊരു സംഭവം ഇതാദ്യമാണ്. കോവിഡ് വാക്‌സിനായുള്ള പോരാട്ടത്തില്‍ അവസാന ഘട്ടത്തിലുള്ള ഒന്‍പത് കമ്പനികളില്‍ ഒന്നാണ് ആസ്ട്ര സെനേക്ക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com