'രാഷ്ട്രീയപ്രവര്‍ത്തനത്തിന് യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടു' ; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് എംഎല്‍എ ; എന്‍സിപിയില്‍ പൊട്ടിത്തെറി

മജല്‍ഗാവോണ്‍ സീറ്റില്‍ നിന്നും നാലു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് പ്രകാശ് സോളങ്കി
'രാഷ്ട്രീയപ്രവര്‍ത്തനത്തിന് യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടു' ; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് എംഎല്‍എ ; എന്‍സിപിയില്‍ പൊട്ടിത്തെറി
Updated on
1 min read

മുംബൈ : മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനത്തിന് പിന്നാലെ  രാജി പ്രഖ്യാപിച്ച് എന്‍സിപി എംഎല്‍എ. ബീഡ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ പ്രകാശ് സോളങ്കിയാണ് രാജി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നും പ്രകാശ് സോളങ്കി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ വികസനത്തോടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് താന്‍ അയോഗ്യനാണെന്ന് വ്യക്തമായി. രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാനാണ് തീരുമാനം. എന്നാല്‍ തന്റെ രാജി മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന ആരോപണം പ്രകാശ് സോളങ്കി തള്ളി. എന്‍സിപിയിലെ ഏതെങ്കിലും നേതാവുമായി ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ല. തീരുമാനം എന്‍സിപി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും പ്രകാശ് സോളങ്കി പറഞ്ഞു.

മജല്‍ഗാവോണ്‍ സീറ്റില്‍ നിന്നും നാലു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് പ്രകാശ് സോളങ്കി. മുതിര്‍ന്ന നേതാവായ സോളങ്കി, മന്ത്രിസഭ വികസനത്തില്‍ ഇടം ലഭിക്കാത്തതില്‍ കടുത്ത നിരാശയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന്റെ മഹാവികാസ് അഘാടിയുടെ നേതൃത്വത്തിലുള്ള ഉദ്ദവ് താക്കറെ മന്ത്രിസഭ 36 മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തി തിങ്കളാഴ്ച വികസിപ്പിച്ചിരുന്നു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com